സാങ്കേതിക വൈദഗ്ധ്യം അനിവാര്യം: മന്ത്രി കുഞ്ഞാലിക്കുട്ടി

മലപ്പുറം: യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കണമെങ്കില്‍ സാങ്കേതിക വൈദഗ്ധ്യം അനിവാര്യമാണെന്നും ഭാവി തലമുറയോടുള്ള ഉത്തരവാദിത്തം കണക്കിലെടുത്താണ് ഇത്തരം കൂടുതല്‍ കോഴ്‌സുകള്‍ സംസ്ഥാനത്ത് തുടങ്ങുന്നതെന്നും വ്യവസായ-ഐ.റ്റി. വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. തൃക്കണാപുരത്ത് കെല്‍ട്രോണിന്റെ ടൂള്‍ റൂം കം ട്രെയിനിങ് സെന്ററിനോടനുബന്ധിച്ച് തുടങ്ങുന്ന നെട്ടൂര്‍ ടെക്‌നിക്കല്‍ ട്രെയിനിങ് ഫൗണ്ടേഷന്‍ (എന്‍.റ്റി.റ്റി.എഫ്) ന്റെ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

മേഖലയിലേയ്ക്ക് യുവാക്കള്‍ കടന്നു വരണമെന്നും രക്ഷിതാക്കള്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. ടൂള്‍ റൂം കം ട്രെയിനിങ് സെന്ററില്‍ നടന്ന ചടങ്ങില്‍ കെ.റ്റി.ജലീല്‍ എം.എല്‍.എ. അധ്യക്ഷനായി. ഇ.റ്റി.മുഹമ്മദ് ബഷീര്‍ എം.പി. വിശിഷ്ടാതിഥിയായി പങ്കെടുത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസ്, എന്‍.റ്റി.റ്റി.എഫ്. ചീഫ് എക്‌സി. ഓഫീസര്‍ കെ.വേണുഗോപാല്‍, കെല്‍ട്രോണ്‍ ഡയറക്ടര്‍ റ്റി.പി.എം. സാഹിര്‍ അലി, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ.ബാലകൃഷ്ണന്‍, തവനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തകുമാരി, ജില്ലാ പഞ്ചായത്ത് അംഗം സുരേഷ് പൊല്‍പ്പാക്കര, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ. ഷാഹുല്‍ ഹമീദ്, തവനൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം പി.പി.ജമീല, മുന്‍ എം.പി.സി.ഹരിദാസ്, എം.ഇ.എസ്. എഞ്ചിനിയറിങ് കോളെജ് പ്രിന്‍സിപ്പല്‍ ഡോ.വി.എച്ച്.അബ്ദുള്‍ സലാം എന്നിവര്‍ സംസാരിച്ചു. കെല്‍ട്രോണ്‍ എം.ഡി. സി.പ്രസന്നകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചെയര്‍മാന്‍ ഡോ. ജി.സി.ഗോപാലപിള്ള സ്വാഗതവും ജനറല്‍ മാനേജര്‍ കെ.രാജേന്ദ്രന്‍ നന്ദിയും പറഞ്ഞു.
ടൂള്‍ ആന്‍ഡ് ഡൈ മെയ്കിങ്, മാനുഫാക്ചറിങ് ടെക്‌നോളജി എന്നിവയില്‍ ത്രിവത്സര ഡിപ്ലൊമ കോഴ്‌സുകളാണം കേന്ദ്രത്തില്‍ തുടങ്ങുന്നത്. യഥാക്രമം 120 ഉം 50 ഉം പേര്‍ക്ക് വീതമാണ് ആദ്യ ബാച്ചില്‍ പ്രവേശനം ലഭിച്ചിട്ടുള്ളത്. അഞ്ച് കോടിയുടെ ഉപകരണങ്ങള്‍ പരിശീലനത്തിനായി കേന്ദ്രത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم