അഞ്ചാം മന്ത്രി: ചെമ്മാട്ട് യുവജന യാത്ര സ്വീകരണം മാറ്റി

തിരൂരങ്ങാടി: ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കിയതില്‍ യൂത്ത് കോണ്‍ഗ്രസ്സിന് പ്രതിഷേധം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി പി സി വിഷ്ണുനാഥ് നയിക്കുന്ന യുവജാന യാത്രക്കുള്ള സ്വീകരണം വേണ്ടെന്നു വെച്ചു. ചെമ്മാട് ടൗണില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സ്വീകരണം വേണ്ടെന്നു വെക്കുകയും ഇതിനായി രൂപീകരിച്ച സ്വാഗത സംഘം കമ്മറ്റി പിരിച്ചുവിടാനും തിരൂരങ്ങാടി നിയോജക മണ്ഡലം കണ്‍വെന്‍ഷന് തീരുമാനിച്ചു. ഇനിയും കടുത്ത തീരുമാനങ്ങള്‍ ഉണ്ടായേക്കാമെന്നും യോഗ തീരുമാനം സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ അറിയിക്കുകയും ചെയ്തു.
യോഗത്തില്‍ നിയോജക മണ്ഡലം പ്രസിഡന്റ് അക്ബര്‍ വരിക്കോട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. സജിത്ത് നന്നമ്പ്ര, കബീര്‍ കക്കാട്, മണ്ഡലം പ്രസിഡന്റുമാരായ അലിമോന്‍ തടത്തില്‍, കെ വി സൈതാലി തെന്നല, അഡ്വ പി പി മുനീര്‍ നന്നമ്പ്ര, ഷാജു പെരുമണ്ണ, മുഹബീ എടരിക്കോട്, മുസ്ഥഫ പരപ്പനങ്ങാടി, ഡി സി സി മെമ്പര്‍ നാസര്‍ തെന്നല സംസാരിച്ചു.
രാഹുല്‍ ഗാന്ധിക്കും വിഷ്ണുനാഥിനും മലപ്പുറം ജില്ലയിലേക്ക് പ്രവേശനം നിഷേധിച്ചു കൊണ്ടുള്ള പോസ്റ്ററുകള്‍ യൂത്ത് കോണ്‍ഗ്രസ്സിന്റേതായി സോഷ്യല്‍ നെറ്റവര്‍ക്കുകളില്‍ പ്രചരിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിക്കും വിഷ്ണുനാഥിന്റേയും മുഖത്ത് നോ എന്‍ട്രി മലപ്പുറം ജില്ല എന്ന് എഴുതിയ പോസ്റ്ററുകള്‍ പ്രചരിക്കുന്നത്. സ്വന്തം അണികളെ വഞ്ചിച്ച നേതാക്കള്‍ മലപ്പുറം ജില്ലയിലേക്ക് വരണ്ട എന്ന് എഴുതിയ പോസ്റ്ററില്‍ കോണ്‍ഗ്രസ്സ് വര്‍ക്കേഴ്‌സ് എന്നാണ് എഴുതിയിരിക്കുന്നത്. ഫേസ്ബുക്കിന്റെ നിരവധി ഗ്രൂപ്പുകളില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായി നടക്കുന്നുണ്ട്.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post