ഏറ്റവും നിളം കൂടിയ പുഴയോര നടപ്പാതയും ഉദ്യാനവും ചമ്രവട്ടത്ത് ഒരുങ്ങുന്നു

തിരൂര്‍: ചമ്രവട്ടം പദ്ധതി സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രമാക്കി മാറ്റാന്‍ പദ്ധതികള്‍ വരുന്നു. ആദ്യഘട്ടമെന്നനിലയില്‍ രണ്ടര കോടി രൂപ ചെലവില്‍ സംസ്ഥാനത്തെ തന്നെ ഏറ്റവും നീളംകൂടിയ ദീപാലങ്കൃതമായ പുഴയോര നടപ്പാതയും ഉദ്യാനവും ചമ്രവട്ടത്ത് സ്ഥാപിക്കാന്‍ പദ്ധതിയൊരുങ്ങി. ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ മേല്‍ഭാഗത്ത് തൃപ്രങ്ങോട് പഞ്ചായത്തില്‍ പാലം മുതല്‍ ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് പുഴയോര ഭിത്തി കെട്ടി സംരക്ഷിച്ച പ്രദേശത്ത് നടപ്പാത സ്ഥാപിക്കാന്‍ പദ്ധതി തയാറാക്കിയിരിക്കുന്നത്.

പദ്ധതിയുടെ രൂപരേഖ കെ.ടി. ജലീല്‍ എം.എല്‍.എ മന്ത്രി പി.ജെ. ജോസഫിന് സമര്‍പിച്ചു. എം.എല്‍.എമാരുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടിലെ അഞ്ചുകോടിയില്‍നിന്ന് തുക ലഭ്യമാക്കാനാകുമെന്നാണ് രൂപരേഖയിലെ നിര്‍ദേശം. പാലത്തിന്റെ നരിപ്പറമ്പ് ഭാഗത്ത് ബോട്ട്ജെട്ടിയുടെ നിര്‍മാണവും ദ്രുതഗതിയില്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഇവിടേക്കാവശ്യമായ ഫൈബര്‍ ബോട്ടുകള്‍ സ്പോണ്‍സര്‍മാരെ കണ്ടെത്തി ലഭ്യമാക്കാനാണ് നടപടിയെടുക്കുന്നത്.

പദ്ധതി സര്‍ക്കാരിന് നേരത്തെ സമര്‍പ്പിച്ചിരുന്നെങ്കിലും ഫണ്ട് ലഭ്യതയിലെ അപര്യാപ്തത മൂലം യാഥാര്‍ഥ്യമായില്ലെന്ന് എംഎല്‍എ അറിയിച്ചു. പ്രോജക്ടിന്റെ എസ്റ്റിമേറ്റ് സമര്‍പ്പിക്കാനുള്ള നിര്‍ദേശത്തോടെ പ്രോജക്ട് ഇറിഗേഷന്‍ ചീഫ് എന്‍ജിനീയര്‍ക്ക് മന്ത്രി പി.ജെ. ജോസഫ് കൈമാറി. ഒരു മാസത്തിനുള്ളില്‍ വിശദമായ എസ്റ്റിമേറ്റ് സഹിതം രൂപരേഖ സര്‍ക്കാര്‍ പരിഗണനയില്‍ വരുമെന്നാണ് പ്രതീക്ഷ. ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് ടൂറിസം സാധ്യതകള്‍ കണക്കിലെടുത്ത് മറ്റു പദ്ധതികള്‍ കൊണ്ടുവരാനും ശ്രമമുണ്ട്.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post