മലപ്പുറം: 2015 ഇനി ഓര്‍മ ചിത്രം

ഒരു വര്‍ഷം കൂടി പഴമയുടെ താളുകളിലേക്ക് മറയുന്നു. മലപ്പുറത്തിന് നേട്ടങ്ങളേറെ സമ്മാനിച്ചാണ് ഈ വര്‍ഷം പടിയിറങ്ങുന്നത്. ഒപ്പം നഷ്ടങ്ങളും ഇക്കാലയളവിലുണ്ടായി. 2015 ന്റെ പിറവിക്കായുള്ള കാത്തിരിപ്പിന് മണിക്കൂറുകളുടെ ദൈര്‍ഘ്യം മാത്രം. പുതുവര്‍ഷപ്പുലരിയിലേക്ക്കാലെടുത്തു വെക്കുമ്പോള്‍ ഇന്നലെകളിലേക്ക് ഒരു തിരിഞ്ഞ് നടത്തം. രാജ്യം തന്നെ ചര്‍ച്ച ചെയ്ത കരിപ്പൂര്‍ വിമാനത്താവള വെടിവെപ്പടക്കം സംഭവ ബഹുലമായിരുന്നു ജില്ലക്ക് 2015. നേട്ടങ്ങളും കോട്ടങ്ങളും സ്വപ്‌നങ്ങളും ആശങ്കകളും അവശേഷിപ്പിച്ച് പുതുവര്‍ഷ പുലരിയിലേക്ക് നീങ്ങുകയാണ് ജില്ല. പ്രധാന സംഭവ വികാസങ്ങളിലൂടെ.

നേട്ടങ്ങളുടെ പടവുകള്‍ കയറി മലപ്പുറം
സംസ്ഥാനത്തെ മികച്ച ജില്ലാ കലക്ടറായി മലപ്പുറം ജില്ലാ കലക്ടര്‍ കെ ബിജുവിനെ തിരഞ്ഞെടുത്തു. മമ്പാട് എം ഇ എസ് കോളജിന് സ്വയംഭരണ പദവി അനുവദിച്ചുകൊണ്ട് യൂനിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍( യു ജി സി) ഉത്തരവായി. സംസ്ഥാന മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ജില്ലക്ക് റാങ്കിന്‍ പൊന്‍തിളക്കം. ഒന്നാം റാങ്കിനൊപ്പം ആദ്യപത്ത് റാങ്കുകളില്‍ മൂന്ന് റാങ്കുകള്‍ നേടിയാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് ജില്ലയുടെ കുതിച്ചു ചാട്ടം. എസ് സി വിഭാഗത്തിലും ഒന്നാം റാങ്കിന്റെ തിളക്കമുണ്ട്. മഞ്ചേരി തുറക്കലിലെ പള്ളിറോഡിലെ സാനിസിലെ പി ഹിബ ഒന്നാം റാങ്കോടെ ജില്ലയുടെ അഭിമാനം വാനോളമുയര്‍ത്തി. അഞ്ചാം റാങ്കുമായി വള്ളിക്കാപ്പറ്റയിലെ കുമ്മില്‍ വീട്ടില്‍ ഐശ്വര്യ രവീന്ദ്രനും പത്താം റാങ്കോടെ വാലില്ലാപുഴ പുതിയടത്ത് വീട്ടില്‍ മെല്‍വിന്‍ ഷാജിയും മലപ്പുറത്തിന്റെ താരങ്ങളായി. എസ് സി വിഭാഗത്തില്‍ പള്ളിക്കലിലെ കെ നിര്‍മ്മല്‍ കൃഷ്ണന്‍ ഒന്നാമനായി ഇരട്ടി മധുരമേകി. ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലത്തില്‍ സംസ്ഥാന ശരാശരിക്കും മുകളില്‍ നേടി ജില്ലക്ക് ചരിത്ര വിജയം. 85.55 ശതമാനമാണ് ജില്ലയുടെ വിജയ ശതമാനം. സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം ലക്ഷ്യമാക്കി നടപ്പാക്കുന്ന 'അതുല്യം' പദ്ധതിയിലൂടെ 69 പഞ്ചായത്തുകള്‍ 90 ശതമാനത്തിന് മുകളില്‍ നാലാംതരം തുല്യത നേടി. പൊന്നാനിയുടെ മുഖച്ഛായ മാറ്റുന്ന വാണിജ്യ തുറമുഖത്തിന്റെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. രാജ്യത്തെ ആദ്യ സമ്പൂര്‍ണ സൗജന്യ 'വൈഫൈ' നഗരമായി മലപ്പുറം നഗരസഭ. സെപ്തംബര്‍ എട്ട് മലയാള സര്‍വകലാശാലയിലെ ആദ്യബാച്ചില്‍ നൂറുശതമാനം വിജയം.

കോട്ടങ്ങളും നാണക്കേടുംജില്ലയില്‍ കൊതുകു ജന്യ രോഗങ്ങളായ മലമ്പനി, ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍.
കരുളായി, പള്ളിക്കല്‍ പഞ്ചായത്തുകളില്‍ കുരങ്ങ് പനി കണ്ടെത്തി. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് നിരോധനം. റണ്‍വേ വികസനം ഇപ്പോഴും ഇഴഞ്ഞ് നീങ്ങുന്നു. എയര്‍പോര്‍ട്ട് നഷ്ടപ്പെട്ടേക്കുമെന്ന തരത്തിലാണിപ്പോള്‍ കാര്യങ്ങള്‍. രാജ്യത്തെ മികച്ച ബി ഗ്രേഡ് പാസ്‌പോര്‍ട്ട് ഓഫീസെന്ന പുരസ്‌കാരം തേടിയെത്തിയ ശേഷം മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസര്‍ പി രാമകൃഷ്ണനെ കൊച്ചി സി ബി ഐ യൂനിറ്റ് പിടികൂടി. കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ പെണ്‍കുട്ടികള്‍ ലൈംഗികാതിക്രമത്തിന് ഇരയാകുന്നെന്ന പരാതികളില്‍ ഒരു നടപടിയും സ്വീകരിക്കാത്ത അധികൃതരുടെ നിലപാടിനെതിരെ വിദ്യാര്‍ഥിനികള്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കി.

അധികാരവും രാഷ്ട്രീയവും
രാജ്യസഭാ സീറ്റിനെ ചൊല്ലി മുസ്‌ലീം ലീഗില്‍ ആഭ്യന്തര തര്‍ക്കം രൂക്ഷം. ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, മുന്‍ രാജ്യസഭാംഗവും വ്യവസായിയുമായ പി വി അബ്ദുല്‍ വഹാബ് എന്നിവരാണ് സീറ്റിന് ശക്തമായി രംഗത്ത് വന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി. സി പി എം സെക്രട്ടറിയായി ചുമതലയേറ്റെടുത്ത ശേഷം സീതാറാം യെച്ചൂരി ജില്ലയില്‍. ജില്ലാ കലക്ടറായി 2004 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനായ ടി ഭാസ്‌ക്കരന്‍ ചുമതയേറ്റു. മലപ്പുറം ജില്ല വിഭജിച്ച് പുതിയൊരു ജില്ല രൂപവത്കരിക്കുന്നതിനെ കുറിച്ച് സാധ്യതാ പഠനം നടത്താന്‍ കമ്മീഷനെ നിയോഗിക്കണമെന്ന് ജില്ലാ പഞ്ചായത്ത് യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ലീഗ് കോണ്‍ഗ്രസ് തര്‍ക്കം രൂക്ഷം. സമവായശ്രമങ്ങള്‍ തീര്‍ത്തും പരാജയം. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ യു ഡി എഫിന് തിരിച്ചടി. 26 പഞ്ചായത്തുകളും തിരൂര്‍, പെരിന്തല്‍മണ്ണ, പൊന്നാനി നഗരസഭകളും സ്വന്തമാക്കി രണ്ട് പതിറ്റാണ്ടിനിടയിലെ ഇടത് മികച്ച വിജയം നേടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി മുസ്‌ലീം ലീഗിലെ എ പി ഉണ്ണികൃഷ്ണനും വൈസ് പ്രസിഡന്റായി സക്കീന പുല്‍പ്പാടനും ചുമതലയേറ്റു.

കരിപ്പൂരിലെ വെടിവെപ്പില്‍ വിറങ്ങലിച്ച്ആഭ്യന്തര യുദ്ധം രൂക്ഷമായ യമനില്‍ മലപ്പുറം അരീക്കോട് മേത്തലങ്ങാടി നാലകത്ത് അബ്ദുറഹിമാന്റെ മകന്‍ സല്‍മാന്‍(42) ഹൂതി വിമതരുടെ തടവിലായി. സല്‍മാനും കുടുംബവും താമസിക്കുന്ന സന്‍ആയി നഗരത്തിലെ ഫഌറ്റില്‍ പുലര്‍ച്ചെ ആയുധങ്ങളുമായി എത്തിയ ഹൂതി സംഘം മുഴുവന്‍ പുരുഷന്‍മാരെയും തട്ടിക്കൊണ്ടുപോയെന്നാണ് നാട്ടില്‍ ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. പട്ടിക്കാടില്‍ തീവണ്ടി എന്‍ജിന് തീ പിടിച്ചു. നാട്ടുകാരുടെ അവസരോചിത ഇടപെടല്‍ വന്‍ ദുരന്തം ഒഴിവായി. കരിപ്പൂരില്‍ വെടിവെപ്പ്. ഒരു സി ഐ എസ് എഫ് ജവാന്‍ കൊല്ലപ്പെട്ടു. വി ഐ പി ഗേറ്റിന് സമീപത്തെ എ ടി സി ഗേറ്റിലൂടെ കയറാന്‍ ശ്രമിച്ച ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെ തടഞ്ഞതിനെ തുടര്‍ന്നുണ്ടായ പിടിവലിക്കിടയില്‍ സീതാറാം ചൗധരി എന്ന സുരക്ഷാ ഉദ്യോഗസ്ഥന്റെ കൈയിലെ തോക്ക് പൊട്ടി. ചൗധരിയുടെ കൈയിലൂടെ കയറിയ വെടിയുണ്ട എസ് എസ് യാദവിന്റെ താടിയിലൂടെ തലയോട്ടിയിലേക്ക് തുളച്ചു കയറി. ദേശീയപാതയില്‍ എടരിക്കോട് പാലച്ചിറമാടില്‍ ഗ്യാസ് ടാങ്കര്‍ ലോറി നാല്‍പതടി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒഴിവായത് വന്‍ ദുരന്തം. അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. ഹജ്ജ് കര്‍മ്മത്തിനിടെ മിനായിലുണ്ടായ ദുരന്തത്തില്‍പ്പെട്ട് ആറ് മലയാളികള്‍ മരിച്ചവരില്‍ മലപ്പുറം ചേലേമ്പ്ര ചക്കുവളവ് സ്വദേശിയടക്കം ദുരന്തത്തിലകപ്പെട്ടു. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 76 ശതമാനം പോളിംഗ്. വോട്ടിംഗ് യന്ത്രത്തില്‍ വ്യാപക തകരാര്‍ കണ്ടെത്തി. അട്ടിമറിയെന്ന് സംശയം. വോട്ടിങ് മെഷീന്‍ തകരാറിനെ തുടര്‍ന്ന് പോളിംഗ് തടസപ്പെട്ട ജില്ലയിലെ 11 ബ്ലോക്കുകളിലെ 105 വാര്‍ഡുകളില്‍ റീ പോളിംഗ്്. കരിപ്പൂരില്‍ നിന്ന് ഷാര്‍ജയിലേക്ക് പുറപ്പടാനൊരുങ്ങിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്ന് മീറ്ററുകളോളം പരിധിവിട്ടു നീങ്ങി. ടേക്ക്ഓഫിനിടെ വിമാനം റണ്‍വേ നിര്‍മാണം നടക്കുന്ന ഭാഗത്തെത്തിയെങ്കിലും വേഗതയിലല്ലായിരുന്നത് മൂലം പൈലറ്റിന് നിയന്ത്രിക്കാനായി. 178 യാത്രക്കാരുമായി ഷാര്‍ജയിലേക്ക് പറന്നുയരാന്‍ തിരിച്ച വിമാനമാണ് വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

ദുരന്തങ്ങള്‍ വിട്ടൊഴിയാതെ
വിനോദ യാത്രക്കായി പൊന്മള, വലിയാട് എന്നിവിടങ്ങളില്‍ നിന്ന് തമിഴ്‌നാട്ടിലെ രാമനാഥപുരത്തേക്ക് പോയ മൂന്ന് പേര്‍ അപകടത്തില്‍ മരിച്ചു. നിര്‍ത്തിയിട്ട ലോറിയുടെ പിറകില്‍ ഇവര്‍ സഞ്ചരിച്ച വാന്‍ ഇടിച്ചാണ് അപകടം. പൊന്മള പൂവാട് സ്വദേശികളായ കുവ്വക്കാടന്‍ അബ്ദുല്‍ റസാഖിന്റെ മകനും വാനിന്റെ ഡ്രൈവറുമായ സലീം(24), സഹായി കറുകമണ്ണില്‍ അബ്ദുവിന്റെ മകന്‍ സമീര്‍(25), കോഡൂര്‍ ആല്‍പറ്റക്കുളമ്പ് വലിയാട് സ്വദേശി മച്ചിങ്ങല്‍ നാസറിന്റെ മകന്‍ റിയാസ് (21) എന്നിവരാണ് മരിച്ചത്. ശബരിമല തീര്‍ഥാടനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയായിരുന്ന കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാറും ടെമ്പോ വാനും കൂട്ടിയിടിച്ച് യുവാക്കളായ മൂന്ന് തീര്‍ഥാടകര്‍ മരിച്ചു. ബഗല്‍ കോട്ട ജില്ലയിലെ ദുര്‍ഗാനഗര്‍ കോളനിയിലെ വിനോദ്, സച്ചിന്‍, രമേശ് എന്നിവരാണ് മരിച്ചത്. ഡിഫ്തീരിയ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ഥി മരിച്ചു. വെട്ടത്തൂര്‍ യതീംഖാനയിലെ അന്തേവാസിയും ഓമാനൂര്‍ മൂച്ചിക്കല്‍ തവരക്കാടന്‍ അബ്ദുറഹിമാന്‍ മുസ്‌ലിയാരുടെ മകനുമായ അമീറുദ്ദീന്‍ (12) ആണ് മരിച്ചത്. കൊണ്ടോട്ടി ഐക്കരപ്പടിയില്‍ ലോറിയില്‍ ടൂറിസ്റ്റ് ബസിടിച്ച് അഞ്ചു മരണം. എടപ്പാളില്‍ വൈദ്യുതി പോസ്റ്റിലിടിച്ച് നിയന്ത്രണം വിട്ട ടവേര കാര്‍ തോട്ടിലേക്ക് മറിഞ്ഞ് വിദ്യാര്‍ഥികളുള്‍പ്പെടെ നാലുപേര്‍ മരിച്ചു. എറണാകുളം ജില്ലാ ജൂനിയര്‍ ഹാന്‍ഡ് ബോള്‍ ടീം അംഗങ്ങളായ അതുല്‍(16), അമല്‍ കൃഷ്ണ(15), സുധീഷ്(16), എടപ്പാള്‍ പഞ്ചായത്ത് ക്ലാര്‍ക്ക് സേവ്യര്‍ എന്നിവരാണ് മരിച്ചത്.

മന:സാക്ഷിയെ നടുക്കിയ ക്രൂരതകള്‍അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് പീഡിപ്പിച്ചത് സംബന്ധിച്ച പരാതിയില്‍ ഒരു മാസമായിട്ടും പോലീസ് നടപടിയെടുത്തില്ലെന്ന് ബാലാവകാശ കമ്മീഷന്‍ സിറ്റിംഗില്‍ മാതാവ് പരാതി നല്‍കി.
കോട്ടക്കലില്‍ പതിമൂന്നു കാരിയായ ആറാം ക്ലാസ് വിദ്യാര്‍ഥിനി പീഡിപ്പിക്കപ്പെട്ട കേസില്‍ രക്ഷിതാക്കള്‍ക്ക് പുറമെ പീഡിപ്പിച്ചവരും ഇടനിലക്കാരുമടക്കം പത്തുപേരെ കോട്ടക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിയുടെ 11കാരിയായ സഹോദരിയെയും ഒമ്പതുകാരനായ സഹോദരനെയും പീഡിപ്പിച്ച അര്‍ധ സഹോദരനായ 19 കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളജിലെ മെന്‍സ് ഹോസ്റ്റല്‍ സംഘത്തിന്റെ അതിരുവിട്ട ഓണാഘോഷത്തില്‍ വഴിക്കടവ് കുന്നത്ത് പുല്ലഞ്ചേരി തസ്‌നിയുടെ ജീവനെടുത്തു. വളാഞ്ചേരിയില്‍ ഗ്യാസ് ഏജന്‍സി ഉടമ വിനോദ്കുമാര്‍ കിടപ്പ് മുറിയില്‍ വെട്ടേറ്റ് മരിച്ചു. കേസില്‍ വിനോദിന്റെ ഭാര്യ ജ്യോതിയെയും കുടുംബ സുഹൃത്തിനേയും പിടികൂടി. ആശുപത്രി അധികൃതരുടെ അവഗണനയില്‍ പ്രതിഷേധിച്ച് നവജാത ശിശുവിന്റെ മൃതദേഹം കടലാസുപെട്ടിയിലാക്കി ആശുപത്രിക്കു മുമ്പില്‍ ആദിവാസികളുടെ കുത്തിയിരുപ്പ്. വഴിക്കടവ് പുഞ്ചക്കൊല്ലി ആദിവാസി യുവതി സബിതയും ബന്ധുക്കളുമാണ് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ കുത്തിയിരിപ്പ് നടത്തിയത്. രക്ത സ്രാവത്തെ തുടര്‍ന്നാണ് സബിതയെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രാത്രി 10 മണിയോടെ പ്രസവിച്ചെങ്കിലും കുഞ്ഞ് മരിക്കുകയായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയില്‍ നിന്നും കൊണ്ടുപോകണമെന്ന ആശുപത്രി അധികൃതര്‍ ഇവരോട് ആവശ്യപ്പെട്ടു. എന്നാല്‍ രാത്രിയില്‍ ഉള്‍വനത്തിലെ ആദിവാസി കോളനിയിലേക്ക് പോകാന്‍ കഴിയില്ലെന്ന് അറിയിച്ചെങ്കിലും അധികൃതര്‍ ഇവരെ ഇറക്കിവിടുകയായിരുന്നു.
പാങ്ങിലെ ചെങ്കല്‍ ക്വാറിയിലെ പാചകത്തൊഴിലാളിയായിരുന്ന സാജിത കൊല്ലപ്പെട്ട സംഭവത്തില്‍ ക്വാറി ഉടമയും സഹായിയും അറസ്റ്റില്‍. ക്വാറിയുടമ പാങ്ങ് കരേക്കാട് ചെങ്കുങ്ങന്‍പടി കപ്പൂരത്ത് വീട്ടില്‍ അബ്ദുല്ല എന്ന മിനി അബ്ദു(42), സഹായി അസം കൊക്‌റാജാര്‍ ജില്ലയിലെ അജീബുര്‍ റഹ്മാന്‍ എന്ന അജീബുര്‍ അലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

മൈതാനങ്ങളിലെ മലപ്പുറം

സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ മത്സരങ്ങള്‍ക്ക് പയ്യനാട് സ്‌റ്റേഡിയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു.
പ്രാദേശിക സോക്കര്‍ മത്സരങ്ങള്‍ക്ക് പുതിയ വഴിത്തിരിവുമായി മലബാര്‍ പ്രീമിയര്‍ ലീഗിന് മലപ്പുറം കോട്ടപ്പടി മൈതാനിയില്‍ കിക്കോഫ്.

പ്രക്ഷോഭങ്ങളിലെ മലപ്പുറം
ദേശീയപാത 45 മീറ്ററില്‍ നിര്‍മിക്കുമെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ ജനകീയ പ്രക്ഷോഭം. ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ സര്‍വേ നടത്തുന്നതില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതി പൊന്മളയില്‍ ലാത്തിച്ചാര്‍ജ്ജില്‍ നിരവധി പേര്‍ക്ക് പരുക്ക്. പത്തപ്പിരിയത്ത് ടാര്‍ മിക്‌സിംഗ് യൂനിറ്റിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. പ്രക്ഷോഭകര്‍ വാഹനങ്ങള്‍ കത്തിക്കുന്നതിനിടെ ലാത്തിച്ചാര്‍ജ്ജില്‍ കിണറ്റില്‍ വീണ് അയപ്പന്‍ എന്നയാള്‍ മരിച്ചു. ടാര്‍ മിക്‌സിംഗ് യൂനിറ്റ് അടച്ചു പൂട്ടുന്നതുവരെ നാട്ടുകാരുടെ സമരം നീണ്ടു.

മാസങ്ങളിലൂടെ
ജനുവരി
പുതുവര്‍ഷ സമ്മാനം- ജനറല്‍ ആശുപത്രി മഞ്ചേരി ചെരണിയില്‍ സ്ഥാപിക്കും
സംസ്ഥാന ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറം ജേതാക്കളായി.
കരിപ്പൂരില്‍ ഒമ്പത് കിലോ സ്വര്‍ണം പിടികൂടി.
ജില്ലയില്‍ വനിതാ കോളജിന് മന്ത്രിസഭാ അംഗീകാരം
27-ാമത് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ വേങ്ങര ഉപജില്ലക്ക് കിരീടം.
സന്തോഷ് ട്രോഫി ഫുട്‌ബോള്‍ പയ്യനാട് സ്റ്റേഡിയത്തില്‍.
ജില്ലയില്‍ നാല് നഗരസഭകള്‍ കൂടി. വളാഞ്ചേരി, പരപ്പനങ്ങാടി, താനൂര്‍, കൊണ്ടോട്ടി.
തോട്ടം സൂപ്പര്‍വൈസര്‍ അബ്ദുല്‍ ഗഫൂര്‍ എസ്റ്റേറ്റിനകത്ത് വേട്ടേറ്റ് മരിച്ചു.

ഫെബ്രുവരി
നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകം; പ്രതികള്‍ക്ക് ജീവ പര്യന്തം.
തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് വാഹനാപകടത്തില്‍ ഒതുക്കുങ്ങല്‍ സ്വദേശികളായ മൂന്ന് പേര്‍ മരിച്ചു.

മാര്‍ച്ച്
കോട്ടക്കലില്‍ നടന്ന എസ് വൈ എസ് 60-ാം വാര്‍ഷിക മഹാ സമ്മേളനം പുതുചരിതം കുറിച്ചു.
ജില്ലാ മഹിളാ സമ്മാന്‍ പുരസ്‌കാരം കോറാടന്‍ റംലക്ക്
കരിപ്പൂരില്‍ 160 കോടിയുടെ വികസന പ്രഖ്യാപനം
പദ്ധതി നിര്‍വഹണത്തില്‍ ജില്ല ഒന്നാമത്.

ഏപ്രില്‍
കരിപ്പൂരില്‍ 1.75 കോടിയുടെ സ്വര്‍ണവേട്ട
മാതൃകാ മത്സ്യകര്‍ഷകന്‍ കെ കെ സെയ്ത് മരണപ്പെട്ടു.
എസ് എസ് എല്‍ സി 96.88% വിജയം
മഞ്ചേരിയില്‍ എം ബി ബി എസ് പുതിയ ബാച്ച് തുടങ്ങി
ഓടിക്കൊണ്ടിരിക്കെ നിലമ്പൂര്‍ ട്രെയിനില്‍ തീ.
മഅ്ദിന്‍ അക്കാദമിയുടെ 20 വാര്‍ഷികാഘോഷമായ സൈനിയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
മലബാര്‍ പ്രീമിയര്‍ ലീഗിന് മലപ്പുറത്ത് തുടക്കം.
ജില്ലയില്‍ രണ്ട് പേര്‍ക്ക് ലീഷ് മാനിയാസിസ് രോഗം സ്ഥിരീകരിച്ചു.
എല്‍ ഡി സി റാങ്ക് പട്ടിക ജില്ലയില്‍ 1914 പേര്‍ മെയിന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി.
പോലീസ് ജീപ്പ് വൈദ്യുതി പോസ്റ്റിലിടിച്ച് താനൂര്‍ എ എസ് ഐ മരിച്ചു.
കാലിക്കറ്റ് വിസിക്കും പ്രോ വിസിക്കും എതിരെ വിജിലന്‍സ് അന്വേഷണം.

മെയ്
പെരിന്തല്‍ണ്ണ മുള്ളിയാകുര്‍ശിയില്‍ നാട്ടുകാരെ ഭീതിയിലാക്കിയ പുള്ളിപ്പുലി വനം വകുപ്പിന്റെ കെണിയില്‍
മലപ്പുറം എം എസ് പി ഗ്രൗണ്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി. 31,920 അപേക്ഷകളില്‍ തീര്‍പ്പായി. 11 കോടിയുടെ ധന സഹായം
മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ മഞ്ചേരി തുറക്കല്‍ സൈനാസില്‍ പി ഹിബ ഒന്നാം റാങ്ക് നേടി. അഞ്ചാം റാങ്ക് മലപ്പുറം വള്ളിക്കപ്പാറ്റ കുമ്മിള്‍ ഹൗസില്‍ ഐശ്വര്യ രവീന്ദ്രന്. പട്ടിക ജാതി സംവരണത്തില്‍ പള്ളിക്കല്‍ ബസാര്‍ പൈത്രത്തിലെ നിര്‍മല്‍ കൃഷ്ണനും ഒന്നാം റാങ്ക്
ചമ്രവട്ടത്ത് അഞ്ച് കോടി രൂപ ചെലവില്‍ മറൈന്‍ മ്യൂസിയം വരുന്നു.
അലിഗഡ് മുസ്‌ലിം സര്‍വകലാശാല മലപ്പുറം കേന്ദ്രത്തിന്റെ സമ്മുച്ചയ നിര്‍മാണത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശിലയിട്ടു.

ജൂണ്‍
ഗെയില്‍ പൈപ്പ് ലൈന്‍ സര്‍വേക്കിടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം. പൊന്മളയില്‍ സംഘര്‍ഷത്തില്‍ 12 പേര്‍ക്ക് പരുക്ക്
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സി ഐ എസ് എഫ്, അഗ്നി സേനാ വിഭാഗവും തമ്മില്‍ സംഘര്‍ഷം. സി ഐ എസ് എഫ് ജവാന്‍ എസ് എസ് യാദവ് (44) വെടിയേറ്റു മരിച്ചു.
കരിപ്പൂര്‍ വിമാനത്താവളത്തല്‍ സി ഐ എസ് എഫ് സുരക്ഷാ ഭടന്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ 10 പേരെ കസ്റ്റഡിയിലെടുത്തു. 100 പേര്‍ക്കെതിരെ കേസ്
രാജ്യത്തെ മികച്ച പാസ്‌പോര്‍ട്ട് ഓഫീസിനുള്ള പുരസ്‌കാരം മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസിന്

ജൂലൈ
വേങ്ങരയില്‍ പുതിയ ഫയര്‍ഫോഴ്‌സ് സ്റ്റേഷനുകള്‍ തുടങ്ങാന്‍ മന്ത്രിസഭാ തീരുമാനിച്ചു.
കോഴിക്കോട് വിമാനത്താവളത്തില്‍ റണ്‍വേ രണ്ട് മണിക്കൂര്‍ അടച്ചിടല്‍ തുടങ്ങി.
മലപ്പുറം ജില്ലാ പഞ്ചായത്ത് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ പുരസ്‌കാരം.
ഡെങ്കിപ്പനി ബാധിച്ച് രണ്ട് പേര്‍ മരിച്ചു.
കോട്ടക്കലില്‍ പതിമൂന്നുകാരിയായ ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ മാതാവും രണ്ടാനച്ഛനും ഉള്‍പ്പെടെ 12 പേര്‍ അറസ്റ്റില്‍.
ആഡ്യന്‍പാറയില്‍ ജല വൈദ്യുതി ഉത്പാദനം തുടങ്ങി.
ഡെങ്കിപ്പനി ബാധിച്ച് ഒരു ആശാ പ്രവര്‍ത്തക കൂടി മരിച്ചു. പുല്‍പ്പറ്റ കളത്തുംപടി ഊര്‍മലത്തിക്കുന്ന് ഭാസ്‌കരന്റെ ഭാര്യ പുഷ്പലത (47) ആണ് മരിച്ചത്.
ഐ എസ് എല്ലില്‍ കൊണ്ടോട്ടിക്കാരന്‍ അനസും അരീക്കോട്ടുകാരന്‍ സക്കീറും ബൂട്ട് കെട്ടും.
വട്ടപ്പാറയില്‍ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. കാവുംപുറം കാളിയാല ചോലക്കല്‍ സ്വദേശി പാറക്കല്‍ ഉസ്മാന്‍ (33), ഭാര്യ ഫൗസിയ (30), മകള്‍ നിസാമ (12) എന്നിവരാണ് മരിച്ചത്.
ടി ഭാസ്‌കരന്‍ മലപ്പുറം ജില്ലാ കലക്ടറായി ചുമതലയേറ്റു.
കോട്ടക്കലില്‍ ഭിക്ഷാടന മാഫിയയുടെ പിടിയില്‍ നിന്ന് ആന്ധ്ര സ്വദേശികളായ 24 കുട്ടികളെ ചൈല്‍ഡ് ലൈനും ചൈല്‍ഡ് പ്രൊട്ടക്ഷനും യൂനിറ്റും ചേര്‍ന്ന് പിടികൂടി.
കൈക്കൂലി കേസില്‍ മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസര്‍ പി രാമകൃഷ്ണന്‍ അറസ്റ്റില്‍.
മലപ്പുറം കെ എസ് ആര്‍ ടി സി ബസ് ടെര്‍മിനല്‍ ഷോപ്പിംഗ് ക്ലോംപക്‌സ് നിര്‍മാണത്തിന് 7.9 കോടി രൂപക്ക് ടെന്‍ഡര്‍.

ആഗസ്റ്റ്
മമ്പാട് പൊങ്ങല്ലൂരില്‍ ബസുകളും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം.
പൊന്നാനി നിര്‍ദിഷ്ട വാണിജ്യ തുറമുഖത്തിന്റെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി.

സെപ്തംബര്‍
ഇഫ്‌ളു അടച്ചുപൂട്ടി. കഴിഞ്ഞ ഒന്നര വര്‍ഷമായി പ്രവര്‍ത്തിച്ചു വന്ന ഇഫ്‌ളു കേന്ദ്രം അധികൃതര്‍ അടച്ചുപൂട്ടി.
കരിപ്പൂര്‍ റണ്‍വൈ നവീകരണം തുടങ്ങി. ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാകും.
ഡിഫ്തീരിയ വിദ്യാര്‍ഥി മരിച്ചു. വെട്ടത്തൂര്‍ അന്‍വാറുല്‍ ഹുദാ ജൂനിയര്‍ അറബിക് കോളജ് ഒന്നാം വര്‍ഷ വിദ്യാര്‍ഥി അമീറുദ്ദീന്‍ (12) മരിച്ചു.

ഒക്‌ടോബര്‍
മൂന്നിയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ കെ കെ അനീഷിന്റെ ആത്മഹത്യ; സ്‌കൂള്‍ മാനേജറും മൂന്നിയൂര്‍ പഞ്ചായത്ത് പ്രസിഡന്റുമായ വി പി സൈതലവി അറസ്റ്റില്‍
റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനും ഇന്‍ഡെയ്ന്‍ പാചകവാതക ഏജന്‍സി ഉടമയുമായ വളാഞ്ചേരി വിനോദ്കുമാര്‍ വീട്ടിലെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വിനോദ്കുമാറിനെ കൊന്നത് ഭാര്യയും സുഹൃത്തുമാണെന്ന് കണ്ടെത്തി.
ജില്ലാ അത്‌ലറ്റിക് മീറ്റില്‍ കടകശ്ശേരി ഐഡിയല്‍ ഇംഗ്ലീഷ് സ്‌കൂള്‍ ടീം ജേതാക്കളായി.
രാജ്യത്തെ ആദ്യ വൈഫൈ ക്യാമ്പസായി അലിഗഡ് മുസ്‌ലിം സര്‍വകലാശാല മലപ്പുറം കേന്ദ്രം മാറി.

നവംബര്‍
ചേര്‍ത്തലയില്‍ കുളിക്കാനിറങ്ങിയ നാല് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പ്; 270 കേന്ദ്രങ്ങളില്‍ വോട്ടിംഗ് യന്ത്രം തകരാറിലായി. 105 ബൂത്തുകളില്‍ റീപോളിംഗ്.
കാലിക്കറ്റിന്റെ പുതിയ വി സിയായി ഡോ. മുഹമ്മദ് ബശീര്‍ ചുമതലയേറ്റു
ജില്ലയില്‍ രണ്ടിടങ്ങളില്‍ വാഹനാപകടം. ഒമ്പത് മരണം. ഐക്കരപ്പടിയില്‍ ബസ് ലോറിക്ക് പിന്നിലിടിച്ച് അഞ്ച് മരണം. എടപ്പാളില്‍ കാര്‍ മറിഞ്ഞ് നാല് മരണം.
പത്തപ്പിരിയത്ത് ടാര്‍ മിക്‌സിംഗ് യൂനിറ്റിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. പ്രക്ഷോഭകര്‍ വാഹനങ്ങള്‍ കത്തിക്കുന്നതിനിടെ ലാത്തിച്ചാര്‍ജ്ജില്‍ കിണറ്റില്‍ വീണ് അയപ്പന്‍ എന്നയാള്‍ മരിച്ചു. ടാര്‍ മിക്‌സിംഗ് യൂനിറ്റ് അടച്ചു പൂട്ടുന്നതുവരെ നാട്ടുകാരുടെ സമരം നീണ്ടു.

ഡിസംബര്‍
മലപ്പുറത്ത് 650ല്‍ ഏറെ എച്ച് ഐ വി ബാധിതര്‍.
പുതിയ പാസ്‌പോര്‍ട്ട് ഓഫീസറായി ജി ശിവകുമാര്‍ ചാര്‍ജെടുത്തു.
മഞ്ചേരിയില്‍ വീടിന്റെ പൂട്ട് തകര്‍ത്ത് 59 പവന്‍ സ്വര്‍ണം കവര്‍ന്നു.
വനം വകുപ്പ് ഔട്ട് പോസ്റ്റുകള്‍ക്കു നേരെ മാവോയിസ്റ്റ് ആക്രമണം. അഞ്ച് പേരെ തട്ടിക്കൊണ്ട് പോയി വിട്ടയച്ചു.

Keywords: Malappuram, 2015, Nilambur, Manjeri, Karippur.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم