സര്‍ക്കാരിന്റെ വികസന നേട്ടങ്ങളുടെ പ്രദര്‍ശനം കാണാന്‍ ജില്ലയില്‍ തിരക്ക്

മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളുടെ നേര്‍ക്കാഴ്ചയുമായെത്തിയ സഞ്ചരിക്കുന്ന ഫോട്ടോ പ്രദര്‍ശനം കാണാന്‍ ജില്ലയില്‍ തിരക്ക്. യു.ഡി.എഫ് മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക്‌റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച പ്രദര്‍ശനം കുറ്റിപ്പുറം, തിരൂരങ്ങാടി പി.എസ്.എം.കോളെജ്, മലപ്പുറം കലക്ടറേറ്റ,് കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലൂടെ പര്യടനം പൂര്‍ത്തിയാക്കി ഇന്ന്
(ജൂണ്‍ എട്ട്) കോഴിക്കോട് ജില്ലയില്‍ പ്രദര്‍ശനം നടത്തും.
യു.ഡി.എഫ് സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ഭരണ നേട്ടങ്ങളുടെ സചിത്ര വിവരണമാണ് പ്രദര്‍ശനത്തിലുള്ളത.് മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍, ജനസമ്പര്‍ക്ക പരിപാടി എന്നിവയുടെ ദൃശ്യ-ശ്രാവ്യ അവതരണങ്ങളും പ്രദര്‍ശനത്തോടൊപ്പം നടന്നു. വികസനവും കരുതലും എന്ന സര്‍ക്കാര്‍ നയം സംസ്ഥാനത്ത് നടപ്പാക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.
മലപ്പുറം ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രം കുറ്റിപ്പുറത്തായിരുന്നു. കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി.വേലായുധന്റെ നേതൃത്വത്തില്‍ പ്രദര്‍ശന വാഹനത്തിന് സ്വീകരണം നല്‍കി. യു.ഡി.എഫ്. സര്‍ക്കാര്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ നടപ്പാക്കിയ പദ്ധതികള്‍ ജനങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞെന്ന് പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റ് പി.എം.ആമിനക്കുട്ടി, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ കെ.അബ്ദുള്‍ അസീസ്, കെ.ടി.സിദ്ദിഖ്, പഞ്ചായത്തംഗങ്ങളായ പരപ്പാര സിദ്ദിഖ്, ടി.വി.അബ്ദുള്ളക്കുട്ടി, സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ മഠത്തില്‍ ശ്രീകുമാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. കലക്ടറേറ്റില്‍ ജില്ലാ പഞ്ചായത്തംഗം ഉമ്മര്‍ അറയ്ക്കലിന്റെ നേതൃത്വത്തില്‍ പ്രദര്‍ശന വാഹനത്തിന് സ്വീകരണം നല്‍കി.
കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡില്‍ കാംപ് ചെയ്ത പ്രദര്‍ശനം കാണാന്‍ വന്‍തിരക്കുണ്ടായി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്താനും പ്രദര്‍ശനത്തില്‍ അവസരമുണ്ട്. സര്‍ക്കാരിന്റെ പ്രവര്‍ത്തനം തൃപ്തികരമാണെന്ന വിലയിരുത്തലാണ് സന്ദര്‍ശകര്‍ രേഖപ്പെടുത്തിയത്. അസി.ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ രാജേഷിനാണ് പ്രദര്‍ശന ചുമതല.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم