കുനിയില്‍ ഇരട്ടക്കൊല: മുഖ്യപ്രതി മുഖ്താര്‍ പിടിയില്‍

മലപ്പുറം: കുനിയില്‍ ഇരട്ടക്കൊലക്കേസിലെ ഗള്‍ഫിലേക്ക് കടന്ന മുഖ്യപ്രതി മുഖ്താര്‍ പിടിയില്‍. ഇന്നലെ പുലര്‍ച്ചെ നാലിനുള്ള എയര്‍ഇന്ത്യയുടെ ദോഹ വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത എല്ലാവരും പിടിയിലായതായി പൊലീസ് പറഞ്ഞു.
ജനുവരിയില്‍ വെട്ടേറ്റുമരിച്ച കുനിയില്‍ അതീഖുര്‍റഹ്മാന്റെ സഹോദരനാണ് മുഖ്താര്‍. അതീഖിനെ വധിച്ചതിന് പ്രതികാരമായാണ് ഈ കേസിലെ പ്രതികളായ കൊളക്കാടന്‍ ആസാദിനെയെയും അബൂബക്കറിനെയും വെട്ടിക്കൊന്നത്. കൊലയുടെ ആസൂത്രണമടക്കം വെട്ടുന്നതുവരെയുള്ള എല്ലാ കാര്യങ്ങളിലും മുഖ്താര്‍ പങ്കെടുത്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊളക്കാടന്‍ സഹോദരന്‍മാര്‍ക്കെതിരെ ആക്രമണം നടക്കുന്നതിന് ഒരാഴ്ച മുമ്പാണ് മുഖ്താര്‍ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്. എഫ് ഐ ആറില്‍ സാക്ഷിമൊഴിയുണ്ടായിട്ടും പിറ്റേന്ന് മുഖ്താര്‍ ഗള്‍ഫിലേക്ക് കടന്നത് ഏറെ ചോദ്യങ്ങളുയര്‍ത്തിയിരുന്നു. മുഖ്താറിനെ ഗള്‍ഫില്‍ നിര്‍ത്തിയാല്‍ കൊലയാളിയെ സഹായിച്ചതിന് കേസെടുക്കുമെന്ന് പറഞ്ഞ് സ്‌പോണ്‍സറില്‍ സമ്മര്‍ദ്ദം ചെലുത്തിയതിനെതുടര്‍ന്നാണ് ഇയാളെ മടക്കിയയച്ചത്.
മുഖ്താറിനെ ഇന്നലെ വൈകീട്ട് മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്േ്രടട്ട് സി ജി ഘോഷയുടെ വസതിയില്‍ ഹാജരാക്കി 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തിരിച്ചറിയല്‍ പരേഡ് നടക്കാനുള്ളതിനാല്‍ ഇയാളെ മഞ്ചേരി സബ്ജയിലില്‍ പ്രത്യേക സെല്ലില്‍ അടച്ചു. തിരിച്ചറിയല്‍ പരേഡിന് ശേഷം പ്രതിയെ കുറ്റകൃത്യവുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തും.
പൊലീസ് എഫ് ഐ ആര്‍ പ്രകാരം ഗൂഡാലോചനക്കും കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതിലും പ്രതിയായ പി കെ ബഷീര്‍ എം എല്‍ എയുടെ പങ്ക് ഇനിയുള്ള അന്വേഷണത്തിലാണ് പരിശോധിക്കുക. ഇതുവരെയുള്ള അന്വേഷണത്തില്‍ എം എല്‍ എക്കെതിരെ യാതൊരു തെളിവും ലഭിച്ചിട്ടില്ല. എന്നാല്‍ മുഖ്യആസൂത്രകനായ മുഖ്താര്‍ പിടിയിലായതോടെ ഇക്കാര്യത്തില്‍ കൃത്യമായ ഉത്തരം ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. ഇയാളെ ചോദ്യം ചെയ്തതിന് ശേഷം പ്രത്യേക അന്വേഷണസംഘത്തലവന്‍ തൃശൂര്‍ റേഞ്ച് ഐ ജി. എസ് ഗോപിനാഥിന്റെ നേതൃത്വത്തില്‍ തെളിവുകള്‍ വിലയിരുത്തിയ ശേഷമാകും എം എല്‍ എയെ ചോദ്യം ചെയ്യുന്നത് സംബന്ധിച്ച തീരുമാനമുണ്ടാകുക.

English Summery
Main accused arrested in twin murder

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post