റബര്‍ വാഷറുകള്‍ ഇല്ലാത്ത സിലിണ്ടറുകള്‍ വിതരണത്തിന്‌

തിരൂര്‍: റബര്‍ വാഷറുകള്‍ ഘടിപ്പിക്കാത്ത, തുരുമ്പെടുത്ത സിലിണ്ടറുകള്‍ വിതരണത്തിനെത്തുന്നതായി പരാതി. തിരൂര്‍, ചമ്രവട്ടം ഭാഗങ്ങളില്‍ നിന്നുമാണ്‌ ഇത്തരം സിലിണ്ടറുകള്‍ കണ്ടെത്തിയത്. ഇത്തരം സിലിണ്ടറുകളില്‍ നിന്ന്‌ വാതകം ചോര്‍ന്നത് സ്ഥലത്ത് പരിഭ്രാന്തി പടര്‍ത്തിയിരുന്നു. പലയിടങ്ങളിലും തലനാരിഴക്കാണ്‌ അപകടം വഴിമാറുന്നത്.

മുന്‍പ് സിലിണ്ടറില്‍നിന്നു പാചകവാതകം ചോര്‍ന്ന് തീപിടിത്തമുണ്ടായി മംഗലത്ത് മൂന്നുപേര്‍ മരിച്ചിരുന്നു. വാതകം ചോര്‍ന്നതറിയാതെ ലൈറ്റിട്ടതാണ് ദുരന്തത്തിനിടയാക്കിയത്. സുരക്ഷയുടെ ഭാഗമായി വീടുകളില്‍ ഉപയോഗിക്കുന്ന സ്റ്റൌ, വാതകം വരുന്ന പൈപ്പുകള്‍ എന്നിവ ഏജന്‍സികള്‍ നിശ്ചിത ഫീസ് ഈടാക്കി യഥാസമയം പരിശോധിക്കാറുണ്ട്. എന്നാല്‍, വാതകം നിറച്ച സിലിണ്ടറുകള്‍ സുരക്ഷിതമാണോ എന്നു പരിശോധിക്കാന്‍ നടപടിയില്ലാത്തതാണ് അപകടത്തിനിടയാക്കുന്നതെന്ന് ഉപഭോക്താക്കള്‍ പരാതിപ്പെട്ടു.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പല ഏജന്റുമാരും വാടക ഈടാക്കി വാഹനങ്ങളില്‍ വീടുകളിലേക്ക് പാചകവാതകമെത്തിക്കുന്നത്. വാഹനങ്ങളില്‍ കുത്തിനിറയ്ക്കുന്ന സിലിണ്ടറുകള്‍ കൂട്ടിമുട്ടി തകരാറുകള്‍ സംഭവിക്കുന്നുണ്ട്. കൂടാതെ കമ്പനിയില്‍നിന്നെത്തിക്കുന്ന വാതക സിലിണ്ടറുകള്‍ സൂക്ഷിക്കുന്നതിനായി ഏജന്‍സികള്‍ക്ക് സൌകര്യമുള്ള ഗോഡൌണുകള്‍ ഇല്ലാത്തതും പ്രശ്നത്തിനിടയാക്കുന്നുണ്ട്. സിലിണ്ടറുകളുടെ പഴക്കവും സുരക്ഷയും പരിശോധിക്കാന്‍ അധികൃതര്‍ തയാറാകാത്തത് വന്‍ ദുരന്തത്തിനിടയാക്കും.

English Summery
Cylinders with out rubber washer supplied in Tirur

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post