ഉമര്‍ഖാസിയും ഗാന്ധിജിയും ഒരുപോലെ: ഡോ. കെ.കെ.എന്‍ കുറുപ്പ്

വെളിയങ്കോട്: ചരിത്രകാരന്‍മാരുടെ പിഴവ് മൂലം സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ വിട്ടുപോയ കണ്ണിയാണ് ഉമര്‍ഖാസിയെന്ന് ചരിത്രകാരനും കാലിക്കറ്റ് സര്‍വകലാശാല മുന്‍വൈസ്ചാന്‍സിലറുമായ ഡോ. കെകെഎന്‍ കുറുപ്പ്. നികുതി നിഷേധ സമരത്തിലൂടെ സ്വാതന്ത്ര്യ സമരത്തിനായുള്ള ആത്മബോധം വളര്‍ത്തിയെടുത്ത വെളിയംങ്കോട് ഉമര്‍ഖാസിക്ക് ചരിത്രത്തില്‍ മഹാത്മാഗാന്ധിയോളം പ്രാധാന്യം ലഭിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
veli വെളിയങ്കോട് നാസ് മഹലില്‍ ഉമര്‍ഖാസി കുടുംബ സമിതിയുടെ അഞ്ചാമത് കുടുംബ സംഗമത്തോടനുബന്ധിച്ചുള്ള ചരിത്ര സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നികുതി നിഷേധമെന്ന പുതിയ പ്രത്യയശാസ്ത്രത്തിലൂടെ സ്വാതന്ത്ര്യ സമരത്തിന് ചങ്കൂറ്റം പകര്‍ന്നു നല്‍കിയ പോരാളിയായിരുന്നു ഉമര്‍ഖാസി. സമൂഹത്തിന്റെ സ്വാതന്ത്ര്യ ദാഹമാണ് അതിലൂടെ ഉമര്‍ഖാസി പ്രകടിപ്പിച്ചത്. വര്‍ഗമേതായാലും ചൂഷണത്തിനെതിരെ പടപൊരുതുക എന്ന ദര്‍ശനം അദ്ദേഹം പ്രചരിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ ബോധോദയം ഇസ്‌ലാമിക ദര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ പകര്‍ന്ന് നല്‍കുകയായിരുന്നു അദ്ദേഹം.
ചരിത്രത്തില്‍ ഉമര്‍ഖാസിക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കാതെ പോയത് ചരിത്ര-സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകരുടെ ന്യൂനതയായി കരുതണം. അദ്ദേഹത്തിന്റെ രചനകളില്‍ പോലും സാമ്രാജ്യത്വ വിരുദ്ധത പ്രകടമാണ്. പ്രാദേശിക പൈതൃക സമ്പത്തുകള്‍വരെ ആഗോള കുത്തകകള്‍ സ്വന്തമാക്കുന്ന വര്‍ത്തമാന സാഹചര്യത്തില്‍ ഉമര്‍ഖാസിയെപോലെ ചങ്കൂറ്റമുള്ളവരുടെ അഭാവമാണ് ഭരണകൂടങ്ങളും സമൂഹവും നേരിടുന്ന പ്രതിസന്ധിയെന്നും കെ കെ എന്‍ കുറുപ്പ് പറഞ്ഞു.
ബഹുമുഖ പ്രതിഭയായിരുന്ന ഉമര്‍ഖാസിയുടെ സോളിക് ബയോളജി ഉള്‍പ്പടെയുള്ള സിദ്ധാന്തങ്ങളും വൈദ്യമേഖലക്കു നല്‍കിയ സംഭാവനകളും പഠനവിധേയമാക്കേണ്ടതുണ്ടെന്ന് സെമിനാറില്‍ പ്രബന്ധമവതരിപ്പിച്ച കോഴിക്കോട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇസ്‌ലാമിക് മെഡിക്കല്‍ സയന്‍സിലെ ജലീല്‍ ദാരിമി അഭിപ്രായപ്പെട്ടു. കുടുംബ സമിതി പ്രസിഡന്റ് കുഞ്ഞിമോന്‍ പാങ്കയില്‍ അധ്യക്ഷത വഹിച്ചു. സംഗമം സംഘാടക സമിതി ചെയര്‍മാന്‍ എംടി മൊയ്തുട്ടി ഹാജി ഉദ്ഘാടനം ചെയ്തു.
നേതാജി അവാര്‍ഡിനര്‍ഹനായ കുടുംബാംഗം പിപി റസാക്ക് കൂടല്ലൂരിനെ ചടങ്ങില്‍ ആദരിച്ചു. പിപി അലി ഹാജി, ഒടി മുഹമ്മദ് മൗലവി, പിപി റസാക്ക് കൂടല്ലൂര്‍, ജലീല്‍ പുഞ്ചപ്പാടത്ത്, എംടി. ഹുസൈന്‍ഹാജി, ഒടി മുഹിയുദ്ദീന്‍ മൗലവി, പ്രഫ. റഷീദ് വെളിയങ്കോട്, കാക്കത്തറയില്‍ ഷൈലോക്ക്, പിപി മുഹമ്മദ് കൂടല്ലൂര്‍, ഷാജി അയിരൂര്‍, എ പി ഫസല്‍ പറഞ്ഞു.

Keywords: veliyamkode, Ponnani, Dr. K.K.N Kurupp, Calicut University, 

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم