ഇടി-മിന്നല്‍ ജാഗ്രത പുലര്‍ത്തണം

മലപ്പുറം: ജൂണ്‍ മുതല്‍ ഒക്‌ടോബര്‍ വരെ കാലയളവില്‍ ഇടി - മിന്നലിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസ് അറിയിച്ചു. ഏപ്രില്‍-മെയ് മാസങ്ങളില്‍ വേനല്‍ മഴയോടൊപ്പം ഉണ്ടാകുന്ന ഇടി-മിന്നലിന് തീവ്രത വര്‍ദ്ധിക്കുമെന്നതിനാല്‍ സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കണം.
ആകാശം മൂടിക്കെട്ടി ഇടി-മിന്നലിന് സാധ്യതയുള്ളപ്പോള്‍ ഉപകരണങ്ങളുടെ വൈദ്യുത ബന്ധം വിച്ഛേദിക്കണം. ഇടി-മിന്നലുള്ളപ്പോള്‍ തുറസ്സായതും ഉയര്‍ന്നതുമായ പ്രദേശങ്ങളില്‍ പോകരുത്. ലോഹ നിര്‍മിതികള്‍ മിന്നലിനെ ആകര്‍ഷിക്കുന്നതിനാല്‍ മിന്നലുള്ളപ്പോള്‍ ആഭരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഒഴിവാക്കണം. പൊക്കമുള്ള മരങ്ങള്‍, ടവറുകള്‍.ടെലഫോണ്‍/വൈദ്യുത ലൈനുകള്‍ എന്നിവയുടെ പരിസരത്തുനിന്നും മാറി നല്‍ക്കണം. ലോഹ നിര്‍മിതമായ ഏണി, പൈപ്പ് എന്നിവയില്‍ സ്പര്‍ശിക്കരുത്. വെള്ളത്തില്‍ കൂടി മിന്നലിന്റെ വൈദ്യുത തരംഗങ്ങള്‍ എളുപ്പത്തില്‍ പ്രവഹിക്കുന്നതിനാല്‍ വെള്ളത്തില്‍ ഇറങ്ങരുത്. മിന്നലുള്ളപ്പോള്‍ ടെലിവിഷന്‍, മൊബൈല്‍ ഫോണ്‍ എന്നിവ പ്രവര്‍ത്തിപ്പിക്കരുത്.
മിന്നലേറ്റ വ്യക്തിയെ സ്പര്‍ശിക്കുന്നത്‌കൊണ്ട് വൈദ്യുതാഘാതമേല്‍ക്കില്ല. മിന്നലേറ്റാല്‍ നാഡീവ്യൂഹത്തിനു തകരാര്‍,എല്ലുകള്‍ പൊട്ടല്‍ കാഴ്ചക്കും കേള്‍വിക്കും തകരാര്‍ എന്നിവ സംഭവിക്കാം. അതിനാല്‍ മിന്നലേറ്റ വ്യക്തിയെ ഉടനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കണം. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനു ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴില്‍ 24 മണിക്കൂറും കണ്‍ട്രോള്‍ റൂം കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്നതായും പൊതു ജനങ്ങള്‍ക്ക് 0483 2736320 നമ്പറില്‍ ബന്ധപ്പെടാമെന്നും കലക്ടര്‍ അറിയിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم