മണല്‍മാഫിയ- പോലീസ് ബന്ധം അന്വേഷിക്കണമെന്ന്

തിരൂര്‍ : നിയമത്തെയും നിയമപാലകരെയും വെല്ലുവിളിച്ച് മുന്നേറുന്ന മണല്‍ മാഫിയക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം വീണ്ടും ഉയരുന്നു.
കഴിഞ്ഞദിവസം തൃപ്രങ്ങോട് പഞ്ചായത്തിലെ ചെറിയപറപ്പൂരില്‍ കടവില്‍ മണല്‍പാസ് പരിശോധനക്കിടെ പോലീസുകാര്‍ക്ക് നേരെ ആക്രമണമുണ്ടായതോടെയാണ് മണല്‍മാഫിയ പ്രശ്‌നം വീണ്ടും സജീവമായത്. നിയമപാലകരെ പോലും ആക്രമിക്കുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടും വേണ്ടരീതിയില്‍ ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്. മാത്രമല്ല മണല്‍മാഫിയക്ക് ഒത്താശ ചെയ്ത്‌കൊടുക്കുന്ന പോലീസുകാര്‍ക്കെതിരെയുള്ള അന്വേഷണം എങ്ങും എത്തിയില്ലെന്ന പരാതി നേരത്തെ ഉയര്‍ന്നിട്ടുണ്ട്. തിരൂര്‍ പോലീസ് സ്‌റ്റേഷനിലെ ഒരു എ എസ് ഐ ഇതുമായി ബന്ധപ്പെട്ട സസ്‌പെന്‍ഷനിലായിരുന്നു.
അന്ന് എസ് ഐയുടെ യാത്രാവിവരങ്ങള്‍ അനധികൃത മണല്‍കടത്തുസംഘങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തതിനാണ് ഇയാള്‍ നടപടിക്ക് വിധേയനായത്. സത്യസന്ധമായി ജോലിചെയ്യുന്ന സഹപ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന ഇത്തരം പോലീസുകാര്‍ക്കെതിരെ നേരത്തെ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇതിന്റെ തുടര്‍നടപടികള്‍ എങ്ങുമെത്തിയിട്ടില്ല. ഇതിന്‌റെ പുറമെ തിരുനാവായ പഞ്ചായത്തില്‍ മണല്‍പാസ് പ്രശ്‌നം സങ്കീര്‍ണ്ണമായിക്കൊണ്ടിരിക്കുകയാണ്.
ഇവിടെ പാസ് തിരിമറിനടത്തി യതാര്‍ഥ ഉപഭോക്താക്കളെ കബളിപ്പിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നാരോപിച്ച് യൂത്ത്‌ലീഗും രംഗത്തെത്തിയിരുന്നു. സത്യസന്ധരായ പോലീസുകാരെയും റവന്യു ഉദ്യോസ്ഥരെയും പലതവണ ആക്രമിച്ചിട്ടും മണല്‍മാഫിയക്കെതിരെ യാതൊരു തുടര്‍ നടപടികളും എടുക്കാത്ത അധികൃതരുടെ നിലപാടില്‍ നാട്ടുകാര്‍ക്കും പ്രതിഷേധമുണ്ട്.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم