മലപ്പുറം വിഷക്കള്ള് ദുരന്തത്തിലെ സാക്ഷി മൊഴി മാറ്റി

നിലമ്പൂര്‍ : മലപ്പുറം വിഷക്കള്ള് ദുരന്തത്തിലെ സാക്ഷിമൊഴി മാറ്റി. കള്ളുഷാപ്പ് ഉടമ പൂക്കോട്ടൂര്‍ നട്ടതൊടി ഉണ്ണികൃഷ്ണനാണ് അന്വേഷണ കമ്മീഷന്‍ ജസ്റ്റിസ് രാജേന്ദ്രന്‍ നായര്‍ മുമ്പാകെ മൊഴിമാറ്റിയത്.
കള്ളുഷാപ്പ് ഉടമകള്‍ പരിശോധന ഇല്ലാതാക്കാന്‍ പോലീസ്, എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് 500 രൂപ മാസപ്പടി നല്‍കിയിരുന്നതായി ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു മുമ്പാകെ നേരരെത്തെ ഉണ്ണികൃഷ്ണന്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ അങ്ങനെ താന്‍ പറഞ്ഞിട്ടില്ലെന്ന് അന്വേഷണ കമ്മീഷന്റെ വിസ്താരത്തിനിടെ ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഒരു ഷാപ്പ് മാത്രമുള്ള തന്നെ പോലെയുള്ളവര്‍ മാസപ്പടി നല്‍കാറില്ലെന്നും കൂടുതല്‍ ഷാപ്പുള്ളവര്‍ മാസപ്പടി നല്‍കിയതായി കേട്ടിട്ടുണ്ടെന്നും സാക്ഷി പറയുന്നു. വിഷക്കള്ള് ദുരന്തമുണ്ടായ 2010 സെപ്തംബറില്‍ ഷണ്‍മുഖന്‍ എന്നയാള്‍ പൊന്നുട്ടന്‍ എന്നയാളില്‍ നിന്ന് ഉണ്ണികൃഷ്ണന് 175 ലിറ്റര്‍ സ്പിരിറ്റ് നല്‍കിയിരുന്നതായും ദുരന്തത്തെ തുടര്‍ന്ന് സ്പിരിറ്റ് കാറില്‍ സൂക്ഷിച്ചിരുന്നതായും പറയുന്നു.
സ്പീഡ് കള്ള് എന്ന് പറയുന്ന സ്പിരിറ്റ് ചേര്‍ത്ത കള്ള് കള്ളുഷാപ്പുകളില്‍ വില്‍പ്പന നടത്തിയിരുന്നതായും ഇതിലൂടെ 2500 മുതല്‍ 3000 രൂപ വരെ ലാഭമുണ്ടായിരുന്നതായും ഇത്തരം കള്ളിന് ആവശ്യക്കാരേറെയായിരുന്നുവെന്നും മൊഴിയില്‍ പറയുന്നു. സ്പിരിറ്റ് കലര്‍ത്തിയ കള്ള് വില്‍പ്പന നടത്തുന്നതിനെതിരെ പോലീസോ, എക്‌സൈസോ കാര്യമായ നടപടിയെടുക്കാറില്ലെന്നും ഷാപ്പുടമ മൊഴി നല്‍കി.
വാണിയമ്പലം തച്ചങ്ങാട്ടില്‍ പ്രദീഷ്, പിലാക്കോടന്‍ അബ്ദുല്‍ കബീര്‍, മൂത്തായി മണി, എലപ്പുള്ളി ചെമ്പന്‍കളമ്പ് ലക്ഷ്മണന്‍, തിരുവാലി കാവുങ്ങല്‍ ബാലകൃഷ്ണന്‍നായര്‍ എന്നീ സാക്ഷികളെയും ഇന്നലെ കമ്മീഷന്‍ വിസ്തരിച്ചു. അടുത്ത വിസ്താരം ഏപ്രില്‍ മൂന്ന്, നാല് തീയികളില്‍ തിരൂരില്‍ നടക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم