വിദ്യാഭ്യാസ മന്ത്രി രാജിവെക്കണം: സിപിഎം

മലപ്പുറം: കേന്ദ്ര സര്‍ക്കാരിന്റെ ഏരിയാ ഇന്റന്‍സീവ് ഡെവലപ്‌മെന്റ് പ്രോഗ്രാമിനു കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന 35 സ്‌കൂളുകള്‍ എയിഡഡ് മേഖലയ്ക്ക് കൈമാറി വന്‍ അഴിമതിക്ക് ശ്രമിച്ച വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് രാജിവെക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. 

മലപ്പുറം ജില്ലയിലുള്ള ഇത്തരം സ്‌കൂളുകളില്‍ ഭൂരിപക്ഷത്തിന്റെയും നടത്തിപ്പ് ലീഗ് നേതാക്കളുടെ ട്രസ്റ്റുകള്‍ക്കാണ്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

അധ്യാപക നിയമനത്തിലൂടെ കോഴപ്പണം വാരിക്കൂട്ടാനുള്ള ലീഗിന്റെ അത്യുത്സാഹമാണ് വെളിപ്പെട്ടത്. പണം പിരിക്കാന്‍ ലീഗ് നേതൃത്വം പദ്ധതി ആസൂത്രണം ചെയ്തതിന്റെ വിവരങ്ങളാണ് പുറത്തുവന്നു. ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ സംസ്ഥാന പ്രസിഡന്റായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ തയ്യാറാകണം. കലിക്കറ്റ് സര്‍വകലാശാലാ ഭൂമിദാനത്തിനു പിന്നാലെ സ്‌കൂളുകളും ലീഗ് കച്ചവട വസ്തുവാക്കിയെന്നാണ് വിവരം. സര്‍വകലാശാല ഭൂമിദാനത്തിലും പാണക്കാട് തങ്ങള്‍ ഉള്‍പ്പെട്ട ട്രസ്റ്റുണ്ടായിരുന്നു. സ്‌കൂളുകളിലെ അധ്യാപക- അനധ്യാപക നിയമനത്തിലൂടെ കിട്ടുന്ന കോഴപ്പണത്തിലാണ് ലീഗിന്റെ കണ്ണ്.

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയനുസരിച്ച് 1995 മുതലാണ് ഇത്തരം സ്‌കൂളുകള്‍ സംസ്ഥാനത്ത് ആരംഭിച്ചത്. അതില്‍ 27 എണ്ണം മലപ്പുറം ജില്ലയിലായിരുന്നു. ന്യൂനപക്ഷ വിഭാഗങ്ങളുടെ പഠനത്തിന് പ്രാമുഖ്യം നല്‍കുകയായിരുന്നു ലക്ഷ്യം. സ്‌കൂളുകള്‍ക്ക് എയിഡഡ് പദവി കിട്ടുന്നതിലൂടെ അധ്യാപക തസ്തികകളിലും അനധ്യാപക ഒഴിവുകളിലും മാനേജ്‌മെന്റുകള്‍ക്ക് നിയമനം നടത്താം. കോഴ വാങ്ങിയുള്ള നിയമനത്തിലൂടെ ഓരോ തസ്തികയ്ക്കും ലക്ഷങ്ങള്‍ കിട്ടും. 10 മുതല്‍ 15 ലക്ഷം രൂപവരെ ഓേരാരുത്തരില്‍നിന്നും വാങ്ങാനാണ് ശ്രമം. അതുവഴി ലീഗ് ട്രസ്റ്റുകള്‍ കോടികളാണ് പിരിച്ചെടുക്കുക.
സര്‍ക്കാരിനെ ഭീഷണിപ്പെടുത്തി ലീഗ് കാര്യം സാധിക്കുന്നുവെന്നതിനുള്ള തെളിവുകൂടിയാണ് ഈ സംഭവം. കോണ്‍ഗ്രസ് അടക്കമുള്ള ഘടകകക്ഷികളെ കബളിപ്പിച്ചാണ് ലീഗ് സ്‌കൂളുകള്‍ക്ക് എയിഡഡ് പദവി നേടുന്നത്. ഇതിലുള്ള പ്രതിഷേധം കോണ്‍രഗസ്സും കെഎസ്‌യുവും പരസ്യമായി പ്രകടിപ്പിച്ചുകഴിഞ്ഞു. 

അധികാരത്തിലെത്തുമ്പോള്‍ അധികാര ദുര്‍വിനിയോഗവും കച്ചവടവും ലീഗിന് പുത്തരിയല്ല. ജില്ലക്ക് അഞ്ചു മന്ത്രിമാരുണ്ടായിട്ടും കാര്യമായ പദ്ധതികളൊന്നും വരുന്നില്ല. ഉള്ളതെല്ലാം വിറ്റുതുലച്ച് പാര്‍ടിക്ക് മുതല്‍കൂട്ടാനാണ് ലീഗിന്റെ ശ്രമം. ലീഗിന്റെ ഈ ധാര്‍ഷ്ട്യംവും അഹന്തയും അംഗീകരിക്കാനാവില്ല. ബഹുജനങ്ങളെ അണിനിരത്തി ചെറുക്കുമെന്ന് സെക്രട്ടറിയറ്റ് മുന്നറിയിപ്പ് നല്‍കി.

English Summery
CPM demands resignation of education minister 

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post