മെഡിക്കല്‍ കോളെജ്: വകുപ്പ്തല റിപ്പോര്‍ട്ടുകള്‍ തയ്യാറായി

മഞ്ചേരി: ജനറല്‍ ആശുപത്രി മെഡിക്കല്‍ കോളെജായി ഉയര്‍ത്തുന്നതിന് മുന്നോടിയായി സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വകുപ്പുകളുടെ വിശദമായ സാധ്യതാ റിപ്പോര്‍ട്ടും എസ്റ്റിമെറ്റും തയ്യാറായി. എം.ഉമ്മര്‍ എം.എല്‍.എ യുടെ സാന്നിധ്യത്തില്‍ ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസിന്റെ അധ്യക്ഷതയില്‍ റിപ്പോര്‍ട്ടുകളുടെ സാധ്യതകള്‍ ചര്‍ച്ച ചെയ്തു. രോഗികള്‍ കൂടുതലുള്ള സാഹചര്യം കണക്കിലെടുത്താണ് മെഡിക്കല്‍ കോളെജായി ഉയര്‍ത്തുന്ന തീരുമാനമുണ്ടായതെന്നും അതുകൊണ്ട് തന്നെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിലവില്‍ ലഭിക്കുന്ന സൗകര്യങ്ങള്‍ തടര്‍ന്നും ലഭിക്കുമെന്നും സ്‌പെഷല്‍ ഓഫീസര്‍ ഡോ. പി.ജി.ആര്‍ പിള്ള അറിയിച്ചു.
റവന്യൂ-പൊതുമരാമത്ത്-ഗ്രാമവികസന വകുപ്പുകളുടെ കൈവശമുള്ള ഭൂമി ആരോഗ്യ വകുപ്പിന് കൈമാറ്റം ചെയ്യുന്നതിനും സ്വകാര്യ ഭൂമികള്‍ ഏറ്റെടുക്കുന്നതിനുമുള്ള നടപടി ത്വരിതപ്പെടുത്താന്‍ തഹസില്‍ദാരെ ചുമതലപ്പെടുത്തി.
കേരള വാട്ടര്‍ അതോറിറ്റി 1.60 കോടിയുടെ എസ്റ്റിമെറ്റാണ് നല്‍കിയിരിക്കുന്നത്. ആനക്കയത്ത് നിന്നും പമ്പ് ചെയ്യുന്ന വെള്ളമാണ് മെഡിക്കല്‍ കോളെജിനായി ഉപയോഗിക്കുക, കൂടാതെ നഗരസഭയുടെ കുടിവെള്ള പദ്ധതിയും ഇതിനായി വിനിയോഗിക്കും. ഭരണാനുമതി ലഭിച്ചാല്‍ നാല് മാസത്തിനകം പ്രവൃത്തി പൂര്‍ത്തിയാക്കുമെന്ന് എക്‌സി.എഞ്ചിനീയര്‍ അറിയിച്ചു.തൊട്ടടുത്ത കുളത്തില്‍ നിന്നും വെള്ളം പമ്പ് ചെയ്യാനുള്ള സൗകര്യവുമൊരുക്കും.
ഹോസ്പിറ്റല്‍ റോഡും റ്റി.ബി.റോഡും വീതിക്കൂട്ടി എട്ട് മീറ്റര്‍ റോഡാക്കി മാറ്റുന്നതിനുള്ള എസ്റ്റിമെറ്റ് തയ്യാറാക്കാന്‍ പൊതുമരാമത്ത്(നിരത്ത്)വിഭാഗത്തിനെ ചുമതലപ്പെടുത്തി.
ചരണി സബ്‌സ്റ്റേഷനില്‍ നിന്നും തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കാനും ഏഴ് കി.മീ കേബിളിനും രണ്ട് ഫീഡറുകള്‍ക്കുമായി 5.9 കോടിയുടെ എസ്റ്റിമെറ്റ് കെ.എസ്.ഇ.ബി. തയ്യാറാക്കിയിട്ടുണ്ട്.
ഒരു കട്ടില്‍ /രോഗിയ്ക്ക് 450 ലിറ്റര്‍ മാലിന്യം എന്ന കണക്കില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. മെഡിക്കല്‍ കോളെജായാല്‍ ഏകദേശം 750 രോഗികളുണ്ടാവുമെന്നാണ് കണക്കാക്കുന്നത്. അതിനനുസരിച്ച് ഏറ്റവും ആധുനികമായ സജ്ജീകരണങ്ങള്‍ നിശ്ചയിക്കാനും ഉചിതമായ സ്ഥലം കണ്ടെത്താനും മെയ് എട്ടിന് സ്ഥലം സന്ദര്‍ശിക്കും.എട്ട് ലിറ്റര്‍ ശേഷിയുള്ള നിലവിലുള്ള പ്ലാന്റില്‍ ശുദ്ധീകരിക്കുന്ന വെള്ളം ഉപയോഗ പ്രദമാക്കാനുള്ള സാധ്യതകളും പരിശോധിയ്ക്കും. സമീപ പ്രദേശത്തുള്ളവര്‍ക്ക് അസൗകര്യമാവാത്ത വിധം സ്ഥലം തെരഞ്ഞെടുക്കണമെന്ന് സ്‌പെഷല്‍ ഓഫീസര്‍ നിര്‍ദ്ദേശിച്ചു.
ഫയര്‍ ആന്‍ഡ് സേഫ്റ്റി വകുപ്പ് 75 ലക്ഷത്തിന്റെ പ്രവൃത്തികള്‍ നടപ്പാക്കും. പൊതുമരാമത്ത് (കെട്ടിട) വിഭാഗം പഴയ ബ്ലോക്കില്‍ താഴത്തെ നിലയിലും ഡയാലിസിസ് യൂനിറ്റിലുമായി 45 ലക്ഷത്തിന്റെ എസ്റ്റിമെറ്റില്‍ നടത്തുന്ന പ്ലാസ്റ്ററിങ്, ഫ്‌ളോറിങ്, പെയിന്റിങ്, ഫാബ്രിക്കേഷന്‍ പ്രവൃത്തിയും ഡയാലിസിസ് യൂനിറ്റില്‍ നടത്തുന്ന പ്രവൃത്തികളും ജൂലൈ 31 നകം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പുതിയ ബ്ലോക്കില്‍ മൂന്ന്, നാല് നിലകളിലെ ഫാബ്രിക്കേഷന്‍, പെയ്ന്റിങ്,ലിഫ്റ്റ് അറ്റകുറ്റപ്പണി എന്നിവയുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ 62 ലക്ഷത്തിന്റെ എസ്റ്റിമേറ്റിന് ചീഫ് എഞ്ചിനീയറുടെ അംഗീകാരം ഉടന്‍ ലഭ്യമാക്കാനും നടപടിയെടുക്കും.
യോഗത്തില്‍ ആശുപത്രി സൂപ്രണ്ട് എ.പി.പാര്‍വതി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന, വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്തു.

Keywords: Manjeri, Medical College, Hospital, Malappuram, 

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post