അരീക്കോട് സി ഡി എസ് തെരഞ്ഞെടുപ്പ് ഹൈക്കോടതിയിലേക്ക്

അരീക്കോട്: ഹൈക്കോടതി ഉത്തരവനുസരിച്ച് കഴിഞ്ഞ ദിവസം നടന്ന അരീക്കോട് പഞ്ചായത്ത് സി ഡി എസ് ചെയര്‍പേഴ്‌സണ്‍ തെരെഞ്ഞെടുപ്പ് വീണ്ടും ഹൈക്കോടതിയിലേക്ക്. ഒരു വിഭാഗത്തിനനുകൂലമായി തെരഞ്ഞെടുപ്പ് നടപടികളില്‍ കൃത്രിമം കാണിച്ച ഉദ്യാഗസ്ഥരുടെ നടപടി ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് യു ഡി എഫ് നേതാക്കള്‍ പറഞ്ഞു. ജില്ലാ കലക്ടര്‍ക്കും ഡി ഡിപിക്കും ഇതു സംബന്ധിച്ച പരാതി നല്‍കുമെന്നും റിട്ടേണിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും യു ഡി എഫ് നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
യു ഡി എഫ് പക്ഷത്തു നിന്ന് ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പറമ്പന്‍ ലക്ഷ്മിയും എല്‍ഡിഎഫ് പക്ഷത്തു നിന്ന് അരീക്കോട് സര്‍വ്വീസ് ബാങ്ക് ഡയരക്ടര്‍ ചൂരപ്ര ഷീജയും തമ്മിലായിരുന്നു മത്സരം. ഇരുവര്‍ക്കും 9 വീതം വോട്ടുകളാണ് കിട്ടിയത്. ഇതേ തുടര്‍ന്ന് നടന്ന നറുക്കെടുപ്പിനെക്കുറിച്ചാണ് പരാതി. അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ നറുക്ക് സ്വയം എഴുതുകയും സ്ഥാനാര്‍ത്ഥികളെ ബോധ്യപ്പെടുത്താതെ രണ്ട് നറുക്കുകള്‍ രണ്ടു രീതിയില്‍ മടക്കി ഇടുകയും അദ്ദേഹം തന്നെ ധൃതിയില്‍ നറുക്കെടുക്കുകയുമായിരുന്നുവെന്നുമാണ് യുഡി എഫ് ആരോപണം.
ചെയര്‍പേഴ്‌സണ്‍ തെരെഞ്ഞെടുപ്പ് നറുക്കെടുപ്പിലൂടെ പൂര്‍ത്തീകരിച്ച് മിനുട്‌സില്‍ രേഖപ്പെടുത്തിയതിനു ശേഷം വൈസ്‌ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പും കഴിഞ്ഞ് ഇന്റേണല്‍ ഓഡിറ്റര്‍മാരെ തെരഞ്ഞെടുക്കുന്നതിനിടയിലാണ് പരാതി ഉന്നയിച്ചെതെന്നും പരാതിയില്‍ കഴമ്പില്ലെന്നും പൊതുയോഗാംഗങ്ങള്‍ക്കുപുറമേ റിട്ടേണിംഗ് ഓഫീസറും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറും മാത്രമേ വോട്ടിംഗ് നടക്കുന്ന ഹാളില്‍ ഉണ്ടായിരുന്നുള്ളൂവെന്നും പൊതുയോഗാംഗങ്ങളെക്കൊണ്ട് നറുക്കെടുപ്പിക്കാന്‍ വകുപ്പില്ലാത്തതു കൊണ്ട് എ ആര്‍ ഒ യോട് നറുക്കെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് റിട്ടേണിംഗ് ഓഫീസറുടെ വിശദീകരണം.
ജനുവരി 24 ന് തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ച് 4 വാര്‍ഡില്‍ നിന്നുളള അംഗങ്ങള്‍ രജിസ്റ്ററില്‍ ഒപ്പു വെച്ചതിനു ശേഷം കലക്ടറുടെ പ്രത്യേക ഉത്തരവുണ്ടെന്നു പറഞ്ഞു നിര്‍ത്തിവെച്ച തെരഞ്ഞെടുപ്പാണ് ഹൈക്കോടതി ഉത്തരവിന്‍ പ്രകാരം കഴിഞ്ഞ ദിവസം നടന്നത്. നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതിനു ശേഷം മതിയായ കാരണങ്ങളില്ലാതെ തെരഞ്ഞെടുപ്പ് നിര്‍ത്തി വെപ്പിച്ചതിനെതിരെ കലക്ടര്‍ക്കും ഡിഡിപി ക്കുമെതിരെ എല്‍ഡിഎഫ് അംഗങ്ങള്‍ ഹൈക്കോടതിയില്‍ നല്‍കിയ കേസ് തീര്‍പ്പാക്കിക്കൊണ്ടുള്ള വിധിയനുസരിച്ചാണ് ഏപ്രല്‍ 3ന് വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്.
ഒന്നാം വാര്‍ഡിലെ ആലുക്കല്‍ നടന്ന എഡി എസ് തെരഞ്ഞെടുപ്പ് നിയമ വിരുദ്ധമാണെന്നു കാണിച്ച് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പക്ഷത്തു നിന്ന് മത്സരിച്ച ഏഴ് അംഗങ്ങളും പഞ്ചായത്ത് പ്രസിഡന്റ് പിപിസഫറുള്ളയും വൈസ് പ്രസിഡന്റ് ചൂരപ്ര ശോഭനാ ഗോപിയും നല്‍കിയ പരാതിയെ തുടര്‍ന്നാണ് ജനുവരി 24 ലെ തെരഞ്ഞെടുപ്പ് നിര്‍ത്തി വെക്കാന്‍ കലക്ടര്‍ ഉത്തരവിട്ടത്. പരസ്യമായി നടത്തേണ്ട എഡിഎസ് തെരഞ്ഞെടുപ്പ് രഹസ്യബാലറ്റുപയോഗിച്ച് നടത്തുകയും ബാലറ്റ് പേപ്പറുകള്‍ എല്‍ഡിഎഫ് അംഗത്തിന്റെ കയ്യില്‍ വിതരണത്തിനേല്‍പ്പിക്കുകയും ചെയ്തുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ജനുവരി 24 ലെ തെരഞ്ഞെടുപ്പ് കലക്ടര്‍ നിര്‍ത്തി വെപ്പിച്ചത്.
യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ സിഡിഎസ് ഭരണസമിതിയിലേക്ക് യുഡിഎഫ് അനുകൂലികളെ വിജയിപ്പിക്കാന്‍ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതിലുള്ള ജാള്യത മറക്കാനാണ് യുഡിഎഫ് പരാതിയുമായി രംഗത്ത് വന്നതെന്നും തെരഞ്ഞെടുപ്പ് നടപടികളെക്കുറിച്ച് യാതൊരു പരാതിയുമില്ലെന്നും ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ട ഷീജ ചൂരപ്ര പറഞ്ഞു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post