കോഴി കര്‍ഷകര്‍ വന്‍ പ്രതിസന്ധിയിലേക്ക്

മലപ്പുറം: സംസ്ഥാനത്തെ കോഴി കര്‍ഷകര്‍ വന്‍ പ്രതിസന്ധിയിലേക്ക്. തമിഴ്‌നാട്ടില്‍ നിന്ന് അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ വഴി സ്ഥാനത്തേക്ക് ടാക്‌സ് വെട്ടിച്ചും മറ്റും വ്യാപകായി കോഴികള്‍ വരുന്നത് മൂലം സംസ്ഥാനത്തെ കോഴി കൃഷി 20 ശതമായി കുറഞ്ഞിട്ടുണ്ട്.

 കുടുംബശ്രി- അയല്‍കൂട്ടം വനിതകള്‍, പ്രവാസികള്‍ തുടങ്ങിയ സംസ്ഥാനത്തെ മൂന്നര ലക്ഷത്തോളം വരുന്ന കോഴി കര്‍ഷകര്‍ നഷ്ടം സഹിച്ചാണ് മുന്നോട്ട് പോകുന്നത്. ശരാശരി 25 - 35 രൂപക്കാണ് കേരളത്തിലെ കര്‍ഷകര്‍ തമിഴനാട്ടില്‍ നിന്നും കോഴിക്കുഞ്ഞുങ്ങളെ ഇറക്കുമതി ചെയ്യുന്നത്. 40- 45 ദിവസം വരെ പൂര്‍ണ വളര്‍ച്ചയെത്താന്‍ സമയമെടുക്കും. ഒരു കോഴിക്ക് ശരാശരി 3.6 കി.ലോ ഗ്രാം തൂക്കം തീറ്റ നല്‍കണം. 21- 23 രൂപയാണ് ഒരു കിലോ തീറ്റയുടെ വില. പ്രതിരോധ മരുന്നിനും മറ്റുംമായി ഒരു കോഴിക്ക് 8 രൂപ ചിലവ് വരുന്നുണ്ട്. അതായത് ഒരു കോഴിക്ക് ഏകദേശം 120 രൂപ ചിലവ് വരുന്നു. ഒരു കോഴി 1.8 - 2.00 കിലോ ഗ്രാം വരെയാണ് കര്‍ഷകര്‍ക്ക് തൂക്കം കിട്ടുന്നത്. മാര്‍ക്കറ്റില്‍ ഒരു കിലോക്ക് 70- 80 രൂപക്ക് വില്‍ക്കുന്നുണ്ടെങ്കിലും കര്‍ഷകന് ലഭിക്കുന്നത് ശരാശരി 45 -50 രൂപയാണ്. കോഴിക്കുഞ്ഞുങ്ങളെ തമിഴ്‌നാട്ടില്‍ നിന്ന് ഇറക്കുമതി ചെയ്യുമ്പോള്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ നികുതിയടച്ചതിന് പുറമെ ഇന്നത്തെ നികുതി നിരക്ക് പ്രകാരം ( കിലോക്ക് 70 രൂപ) 12.5 ശതമാനം നികുതിയും അടക്കണം. കര്‍ഷകന് 45- 50 രൂപ വില ലഭിക്കുമ്പോഴും 70 രൂപയുടെ നികുതിയാണ് അടക്കേണ്ടി വരുന്നത്.

അന്യ സംസ്ഥാനത്ത് നിന്നും അതിര്‍ത്തി ചെക്ക്‌പോസ്റ്റുകള്‍ വഴി വ്യാപകമായി നടത്തുന്ന കോഴി കള്ളക്കടത്തിനെ സര്‍ക്കാര്‍ നിയന്ത്രിച്ചിട്ടില്ലെങ്കില്‍ സംസ്ഥാനത്തെ കോഴി കര്‍ഷകര്‍ വന്‍ കടക്കെണിയിലാകുമെന്ന് കേരള പൗള്‍ട്രി ഫാര്‍മേഴ്‌സ് അസോസിയേഷന്‍(കെ പി എഫ് എ) സംസ്ഥാന സെക്രട്ടറി അബ്ബാസ് കരിങ്കപ്പാറ മലപ്പുറം വാര്‍ത്തയോട് പറഞ്ഞു. കെ പി എഫ് എ അതിര്‍ത്തിവഴിയുള്ള കള്ളക്കടത്ത് നിരവധി തവണ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടിയുണ്ടായില്ല. ചെക്ക് പോസ്റ്റുകളെ നിയന്ത്രിക്കാതെ കേരളത്തിലെ ചെറുകിട കോഴി കര്‍ഷകരെ ഇല്ലായ്മ ചെയ്യാനാണ് ശ്രമിക്കുന്നത്. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രി തോമസ് ഐസക് അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ കാര്യക്ഷമമാക്കിയത് കര്‍ഷകര്‍ക്ക് വലിയ ആശ്വാസമായിരുന്നു. അതിര്‍ത്തിയിലെ ഈ വന്‍ തട്ടിപ്പിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരേയും രാഷ്ട്രീയ സ്വാധീനമുള്ള ബിനാമികളേയും നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും നിലവില്‍ കേളത്തിലെ കോഴി കര്‍ഷകര്‍ക്കുള്ള വാര്‍ഷിക വിറ്റുവരവ് നികുതി പരിധി 10 ലക്ഷമെന്നത് 60 ലക്ഷമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post