നാലരകിലോ കഞ്ചാവുമായി വിതരണക്കാരന്‍ പിടിയില്‍

കാളികാവ്: കഞ്ചാവ് മൊത്തക്കച്ചവടക്കാരനെ കാളികാവ് പോലീസ് പിടികൂടി. തമിഴ്‌നാട് തേനി ജില്ലയിലെ തേവര സ്വദേശി ഡോര്‍നമ്പര്‍ 73 ലെ അയ്യപ്പ(44) നാണ് പിടിയിലായത്. ഇന്നലെ വൈകീട്ട് ചോക്കാട് കല്ലാമൂല പാലത്തിന് സമീപത്ത് ഇടനിലക്കാരന് കഞ്ചാവ് എത്തിച്ച് കൊടുക്കുന്നതിനിടെയാണ് ഇയാള്‍ അറസ്റ്റിലായത്. നാല് കിലോയും ഇരുനൂറ്റി അമ്പത് ഗ്രാമും കഞ്ചാവ് ഇയാളില്‍ നിന്ന് പിടികൂടി.
കഞ്ചാവ് വില്‍പന സംഘങ്ങള്‍ ആന്ധ്രപ്രദേശ്, ഒറീസ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് തീവണ്ടി മാര്‍ഗം തമിഴ്‌നാടിലെത്തിക്കുന്ന കഞ്ചാവ് കമ്പത്തേനി, പൊള്ളാച്ചി, പഴനി എന്നിവിടങ്ങളില്‍ എത്തിക്കുകയും ഇവിടെ നിന്ന് കേരളത്തിലെ ഇടനിലക്കാരായ വില്‍പനക്കാര്‍ക്ക് എത്തിച്ച് കൊടുക്കുകയുമാണ് ചെയ്തിരുന്നത്. 7000 രൂപയാണ് ഒരു കിലോ കഞ്ചാവിന് ഇടനിലക്കാരില്‍ നിന്ന് ഈടാക്കുന്നത്. ഇടനിലക്കാരന്‍ പ്രാദേശിക കച്ചവടക്കാര്‍ക്ക് 10,000 രൂപക്ക് വില്‍ക്കും. ഇക്കൂട്ടര്‍ ചില്ലറ വില്‍പനക്കാര്‍ക്ക് 13,000 മുതല്‍ 15,000 രൂപ വരെ രൂപക്കാണ് വില്‍പന നടത്തുന്നത്. ചില്ലറ വ്യാപാരികള്‍ മൂന്ന് മുതല്‍ 5 ഗ്രാം വരെ തൂക്കമുള്ള ചെറിയ പൊതികളാക്കി 100 രൂപക്ക് ആവശ്യക്കാര്‍ക്ക്‌വില്‍ക്കും. ഇങ്ങനെയെത്തുന്ന ഒരു കിലോ കഞ്ചാവിന് 30,000 രൂപ വരെ വില ഈടാക്കുമെന്ന് പിടിയിലായ അയ്യപ്പന്‍ പോലീസിനോട് പറഞ്ഞു.
ചോക്കാട് കേന്ദ്രീകരിച്ച് നടക്കുന്ന കഞ്ചാവ് വില്‍പനക്കാര്‍ക്ക് നാല് ദിവസം കൂടുമ്പോള്‍ അഞ്ച് കിലോ കഞ്ചാവ് എത്തിച്ച് കൊടുക്കാറുണ്ടെന്നും അയ്യപ്പന്‍ പോലീസിനോട് പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവ് എത്തിച്ച് കൊടുക്കുന്ന സംഘത്തില്‍ പെട്ടയാളാണ് അയ്യപ്പനെന്ന് പോലീസ് പറഞ്ഞു. രണ്ട് വര്‍ഷമായി ഇയാള്‍ ഈ ജോലി തുടങ്ങിയിട്ട്.
വണ്ടൂര്‍ സി ഐ. മൂസ വള്ളിക്കാടന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടാന്‍ കഴിഞ്ഞത്. കാളികാവ് എസ് ഐ. പി രാധാകൃഷ്ണന്‍, സി പി ഒ മാരായ പി മോഹന്‍ദാസ്, കെ ഗിരീഷ് കുമാര്‍, എം ശശികുമാര്‍, സി പി സന്തോഷ്, സി പി മുരളി, പോലീസ് ഓഫീസര്‍മാരായ സെബാസ്റ്റ്യന്‍ രാജേഷ്, കെ രാജേഷ്, പി എസ് ബിജു എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.
കഞ്ചാവ് വില്‍പന നടത്തുന്ന ചെറിയ സംഘങ്ങളെ കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയെ ഇന്ന് വടകര എന്‍ ഡി പി എസ് കോടതിയില്‍ ഹാജരാക്കും.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post