ഗ്യാസ് ഏജന്‍സിയുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയ ഡോക്ടര്‍ പിടിയില്‍

കാളികാവ്: ഗ്യാസ് ഏജന്‍സി ശരിപ്പെടുത്തിക്കൊടുക്കാമെന്ന് വാഗ്ദാനം നല്‍കി ആറുലക്ഷം രൂപ തട്ടിപ്പ് നടത്തിയ ഡോക്ടറെ കാളികാവ് പോലീസ് പിടികൂടി. തമിഴ്‌നാട് മധുര സ്വദേശി സി എസ് കുപ്പുസ്വാമി(52)യാണ് അറസ്റ്റിലായത്. മൂന്ന് വര്‍ഷം മുമ്പ് ചോക്കാട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കൂടിയായ ആനിക്കോട്ടില്‍ ഉണ്ണികൃഷ്ണന്‍ എന്നയാളില്‍ നിന്നാണ് ഇയാള്‍ പണം തട്ടിയത്. കാളികാവ്, നിലമ്പൂര്‍ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഡോക്ടര്‍ തമിഴ്‌നാട് മന്ത്രിസഭയുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയെന്നാണ് പരാതി.
തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന കരുണാനിധിയുടെ മകനുമായി അടുത്ത ബന്ധമുണ്ടെന്ന് പറഞ്ഞ് സംവരണ ക്വാട്ടയില്‍ ഗ്യാസ് ഏജന്‍സി ശരിയാക്കാമെന്ന് തെറ്റിധരിപ്പിച്ചാണ് ഇയാള്‍ പണം തട്ടിയതെന്നും മൂന്ന് ലക്ഷം രൂപ വീതമുളള രണ്ട് ചെക്കുകള്‍ ഡോക്ടര്‍ പരാതിക്കാരനായ ഉണ്ണികൃഷ്ണന് നല്‍കിയതായും പറയുന്നു. തമിഴ്‌നാട്ടുകാരനായ ഡോക്ടര്‍ കൂടുതല്‍ പണം തട്ടിയെടുത്തിരുന്നതായും ഗ്യാസ് ഏജന്‍സി ശരിപ്പെടുത്താന്‍ കഴിയാത്തതിനാല്‍ ആറ് ലക്ഷം രൂപ ഒഴിച്ചുള്ള പണം പരാതിക്കാരന് തിരിച്ച് നല്‍കുകയും ചെയ്തു.
തമിഴ്‌നാടിലെ ഭരണമാറ്റത്തിന് ശേഷം പരാതിക്കാരന്‍ പലതവണ ഡോക്ടറുമായി ബന്ധപ്പെടാന്‍ശ്രമിച്ചെങ്കിലും സാധിച്ചില്ല. കാളികാവിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് മാറിയതോടെ ഡോക്ടറുമായുള്ള ബന്ധം നഷ്ടപ്പെട്ട ഉണ്ണികൃഷ്ണന്‍ ചെക്ക് മാറാനുള്ള ശ്രമത്തിലാണ് കബളിപ്പിക്കപ്പെട്ടതായി അറിയുന്നത്. ബേങ്കില്‍ ഡോക്ടറുടെ അകൗണ്ടില്‍ പണമില്ലെന്ന് പറഞ്ഞ് ചെക്ക് മടക്കിയതിനെ തുടര്‍ന്നാണ് ഡോക്ടര്‍ക്കെതിരെ പരാതി നല്‍കിയത്.
പൊള്ളാച്ചി, തിരുനല്‍വേലി, തൂത്തുക്കുടി, എന്നിവിടങ്ങളിലെല്ലാം തിരച്ചില്‍ നടത്തിയ പോലീസ് ഒടുവില്‍ മധുരയില്‍ നിന്നാണ് ഡോക്ടറെ അറസ്റ്റ്‌ചെയ്തത്. കാളികാവിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി അബ്ദുല്‍കരീം, സിവില്‍ പോലീസ് ഓഫീസര്‍മാരായ എം മുഹമ്മദ് ഷാഫി, എന്നിവര്‍ ചേര്‍ന്നാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്. വഞ്ചനാകുറ്റത്തിന് അറസ്റ്റ്‌ചെയ്ത ഡോക്ടറെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി. 29 വരെ കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post